അതിർത്തിയിൽ ഇന്ത്യയുടെ പ്രതിരോധക്കരുത്ത് വർധിപ്പിച്ചുകൊണ്ട് നൂറുകണക്കിന് കാമികാസെ (Kamikaze) ഡ്രോണുകൾ ഇന്ത്യൻ സൈന്യത്തിന് കൈമാറി. ഗുജറാത്ത് ആസ്ഥാനമായുള്ള ഡീപ്-ടെക് ഡ്രോൺ കമ്പനിയായ ‘ഇൻസൈഡ് എഫ്പിവി’ (InsideFPV) ആണ് പ്രതിരോധ മന്ത്രാലയവുമായുള്ള പത്തുകോടി രൂപയുടെ കരാർ പ്രകാരം ഡ്രോണുകൾ വിതരണം ചെയ്തത്. ശത്രുലക്ഷ്യങ്ങളിലേക്ക് സ്വയം ഇടിച്ചുകയറി സ്ഫോടനം നടത്തുന്ന ‘സൂയിസൈഡ്’ അല്ലെങ്കിൽ ‘സെൽഫ് ഡിസ്ട്രക്ട്’ ഡ്രോണുകളാണ് ഇവ. കഴിഞ്ഞ ഡിസംബറിൽ ഒപ്പിട്ട കരാർ പ്രകാരം അടിയന്തര സംഭരണ വിഭാഗത്തിൽ (Emergency Procurement) ഉൾപ്പെടുത്തി വെറും രണ്ട് മാസത്തിനുള്ളിലാണ് ഡ്രോണുകൾ സൈന്യത്തിന് കൈമാറിയത്. സുരക്ഷാ കാരണങ്ങളാൽ എത്ര ഡ്രോണുകളാണ് കൈമാറിയതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
സൈന്യത്തിന്റെ നോർത്തേൺ കമാൻഡിനാണ് (Northern Command) ഈ ഡ്രോണുകൾ പ്രധാനമായും ലഭ്യമാക്കിയിരിക്കുന്നത്. ജിപിഎസ് ലഭ്യമല്ലാത്ത മേഖലകളിലും കൊടും തണുപ്പുള്ള അതിർത്തി പ്രദേശങ്ങളിലും കൃത്യമായി പ്രവർത്തിക്കാൻ ഈ ഡ്രോണുകൾക്ക് സാധിക്കും. മൈനസ് 35 ഡിഗ്രി സെൽഷ്യസ് വരെയുള്ള അതിശൈത്യത്തിലും ഇവയ്ക്ക് തകരാറുകൾ സംഭവിക്കില്ലെന്ന് ഇൻസൈഡ് എഫ്പിവി സിഇഒ അർത്ഥ് ചൗധരി വ്യക്തമാക്കി. എഫ്പിവി (ഫസ്റ്റ് പേഴ്സൺ വ്യൂ) സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ഡ്രോണിലെ ക്യാമറയിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ പ്രത്യേക കണ്ണടകളിലൂടെ പൈലറ്റിന് കാണാൻ സാധിക്കും.
ഇത് ഡ്രോണിനുള്ളിൽ ഇരുന്നു പറത്തുന്ന അനുഭവം നൽകുന്നതിനൊപ്പം കൃത്യമായ ലക്ഷ്യസ്ഥാനത്ത് ഡ്രോണിനെ എത്തിക്കാനും സഹായിക്കും. ഓട്ടോമേറ്റഡ് നാവിഗേഷൻ രീതിയായ വേപോയിന്റ് കൺട്രോൾ (Waypoint Control), മൾട്ടി-സ്റ്റെപ്പ് സേഫ്റ്റി മെക്കാനിസം, സ്ഫോടനം നടത്താനുള്ള ഡെറ്റണേഷൻ ട്രിഗർ എന്നിവ ഈ ഡ്രോണുകളുടെ പ്രത്യേകതയാണ്. തദ്ദേശീയമായ പ്രതിരോധ ഉൽപ്പാദനത്തിന് കേന്ദ്രസർക്കാർ നൽകുന്ന വലിയ പിന്തുണയുടെ തെളിവാണ് അതിവേഗത്തിൽ പൂർത്തിയാക്കിയ ഈ കരാർ.











