അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ അത്യാധുനിക ‘സൂര്യാസ്ത്ര’ ലോങ്ങ് റേഞ്ച് റോക്കറ്റ് ലോഞ്ചർ സംവിധാനം സ്വന്തമാക്കി ഇന്ത്യൻ സൈന്യം. പാകിസ്താൻ്റെ പക്കലുള്ള ഫത്താ-2 (Fatah-2) മിസൈൽ സംവിധാനത്തിന് കൃത്യമായ മറുപടി നൽകുക എന്ന ലക്ഷ്യത്തോടെയാണ് അതിവേഗത്തിൽ ‘സൂര്യാസ്ത്ര’യെ സേനയുടെ ഭാഗമാക്കുന്നത്. ഏകദേശം 293 കോടി രൂപയുടെ അടിയന്തര സംഭരണ കരാറിലൂടെയാണ് ഇന്ത്യ ഈ കരുത്തുറ്റ റോക്കറ്റ് സംവിധാനം സ്വന്തമാക്കിയത്. ഇസ്രയേൽ പ്രതിരോധ കമ്പനിയായ എൽബിറ്റ് സിസ്റ്റംസുമായി (Elbit Systems) സഹകരിച്ച് പൂണെ ആസ്ഥാനമായുള്ള നിബെ ലിമിറ്റഡാണ് (NIBE Ltd) ഈ സംവിധാനം ഇന്ത്യയിൽ നിർമ്മിക്കുന്നത്.
150 കിലോമീറ്റർ മുതൽ 300 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ശത്രുലക്ഷ്യങ്ങളെ നിഷ്പ്രഭമാക്കാൻ സൂര്യാസ്ത്രയ്ക്ക് ശേഷിയുണ്ട്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത അസാമാന്യമായ കൃത്യതയാണ്. ലക്ഷ്യസ്ഥാനത്തിന്റെ വെറും അഞ്ച് മീറ്റർ ചുറ്റളവിൽ കൃത്യമായി പ്രഹരിക്കാൻ കഴിയുന്ന ‘സർക്കുലർ എറർ പ്രോബബിൾ’ (CEP) സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരേ ലോഞ്ചറിൽ നിന്ന് തന്നെ 122 എംഎം, 306 എംഎം, 370 എംഎം എന്നിങ്ങനെ വ്യത്യസ്ത അളവിലുള്ള റോക്കറ്റുകൾ തൊടുക്കാൻ സാധിക്കും. കൂടാതെ, ആധുനിക യുദ്ധമുറകളിൽ നിർണ്ണായകമായ ‘സ്കൈ സ്ട്രൈക്കർ’ (SkyStriker) പോലുള്ള ചാവേർ ഡ്രോണുകളെയും ഈ ലോഞ്ചറിൽ നിന്ന് വിക്ഷേപിക്കാം.
പാകിസ്താൻ്റെ ഫത്താ-2 മിസൈലുകൾ 250 മുതൽ 400 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ളതും റഡാറുകളെ വെട്ടിക്കാൻ സഹായിക്കുന്ന ‘ഫ്ലാറ്റ് ട്രജക്ടറി’ ഉള്ളതുമാണെന്നാണ് അവകാശവാദം.. ഇതിനെ പ്രതിരോധിക്കാൻ സൂര്യാസ്ത്രയുടെ വരവോടെ ഇന്ത്യയ്ക്ക് സാധിക്കും. നിലവിൽ രണ്ട് സൂര്യാസ്ത്ര ലോഞ്ചറുകൾ സൈന്യത്തിന് ലഭിച്ചുകഴിഞ്ഞു. ഇവ ഉടൻ തന്നെ പരീക്ഷണ വിക്ഷേപണത്തിന് വിധേയമാക്കും. തദ്ദേശീയമായി വികസിപ്പിക്കുന്ന പിനാക റോക്കറ്റുകൾ കൂടുതൽ ദൂരപരിധി കൈവരിക്കുന്നത് വരെ അതിർത്തിയിലെ കാവൽ ഭടനായി സൂര്യാസ്ത്ര നിലകൊള്ളും. പാകിസ്താൻ്റെയും ചൈനയുടെയും നീക്കങ്ങളെ ഒരുപോലെ പ്രതിരോധിക്കാൻ ഈ പുതിയ ആയുധശേഖരം ഇന്ത്യയെ സഹായിക്കും.










