ഇന്ത്യയിൽ നുഴഞ്ഞുകയറി 16 വർഷമായി ഒളിവിലായിരുന്ന കൊടുംഭീകരനെ പിടികൂടി ജമ്മു കശ്മീർ പോലീസ്. ലഷ്കർ-ഇ-തൊയ്ബ (LeT) ഓപ്പറേറ്ററായ അബ്ദുള്ള എന്ന അബു ഹുറൈറ ഉൾപ്പെടെ അഞ്ച് പേരാണ് പിടിയിലായത്. അന്തർസംസ്ഥാന ബന്ധങ്ങളുള്ള വൻ ഭീകര ശൃംഖലയെയാണ് ഇതോടെ പോലീസ് തകർത്തത്. പാകിസ്ഥാൻ സ്വദേശിയായ അബു ഹുറൈറയെ കൂടാതെ ഉസ്മാൻ എന്ന മറ്റൊരു പാക് ഭീകരനെയും മൂന്ന് പ്രാദേശിക സഹായികളെയും പോലീസ് സംഘം വലയിലാക്കി. ജമ്മു കശ്മീർ ഡിജിപി നളിൻ പ്രഭാതിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ജമ്മു കശ്മീർ, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ 19 കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഭീകരർ കുടുങ്ങിയത്.
ശ്രീനഗർ സ്വദേശികളായ മുഹമ്മദ് നഖീബ് ഭട്ട്, ആദിൽ റാഷിദ് ഭട്ട്, ഗുലാം മുഹമ്മദ് മിർ എന്നിവരാണ് പിടിയിലായ സഹായികൾ. ഇവർ ഭീകരർക്ക് താമസസൗകര്യവും ഭക്ഷണവും മറ്റ് ലോജിസ്റ്റിക് സഹായങ്ങളും നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പിടിയിലായ രണ്ട് പാക് ഭീകരരും ‘എ’ കാറ്റഗറിയിൽ ഉൾപ്പെട്ടവരാണ്. വ്യാജ രേഖകളും തിരിച്ചറിയൽ കാർഡുകളും ഉപയോഗിച്ച് ജമ്മു കശ്മീരിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിൽ ലഷ്കർ ശൃംഖല വ്യാപിപ്പിക്കാൻ ഇവർ ശ്രമിച്ചുവരികയായിരുന്നു.
ഇവരുടെ ഒളിത്താവളങ്ങളിൽ നിന്ന് എകെ-47 റൈഫിളുകൾ, പിസ്റ്റളുകൾ, കൈബോംബുകൾ, അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തു. മാർച്ച് 31-ന് പിസ്റ്റളുമായി നഖീബ് ഭട്ട് പിടിയിലായതാണ് ഈ വലിയ ഭീകര ശൃംഖലയുടെ തകർച്ചയ്ക്ക് വഴിമരുന്നിട്ടത്. വ്യാജ രേഖകൾ ഉപയോഗിച്ച് ഒരു വിദേശ ഭീകരൻ നേരത്തെ രാജ്യം വിട്ടതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.










