2025-ൽ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ പാകിസ്താന്റെ നേരിട്ടുള്ള പങ്ക് വെളിപ്പെടുത്തി ലഷ്കർ-ഇ-തൊയ്ബ കമാൻഡർ അബു മൂസ കശ്മീരി. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയുടെ ഈ ഉന്നത നേതാവ് പുറത്തുവിട്ട വീഡിയോ സന്ദേശമാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ പാകിസ്താനെ വെട്ടിലാക്കിയിരിക്കുന്നത്. പഹൽഗാം ആക്രമണത്തിലൂടെ പാകിസ്താന്റെ അന്താരാഷ്ട്ര പ്രതിച്ഛായ വർദ്ധിച്ചുവെന്നും ലോകരാഷ്ട്രങ്ങൾക്കിടയിൽ പാകിസ്താന്റെ നില മെച്ചപ്പെട്ടുവെന്നും വീഡിയോയിൽ ഇയാൾ അവകാശപ്പെടുന്നു.
കഴിഞ്ഞ ഏപ്രിൽ 22-നായിരുന്നു പഹൽഗാമിൽ 25 ഹിന്ദു തീർത്ഥാടകരും ഒരു പ്രാദേശിക തൊഴിലാളിയും കൊല്ലപ്പെട്ട ദാരുണമായ ആക്രമണം നടന്നത്. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും ഇന്ത്യയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് പാകിസ്താൻ ഇതുവരെ അന്താരാഷ്ട്ര വേദികളിൽ വാദിച്ചിരുന്നത്. എന്നാൽ, ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ പരാജയപ്പെട്ടുവെന്നും പാകിസ്താന്റെ ‘ബുനിയൻ-ഉൻ-മർസൂസ്’ എന്ന നീക്കം രാജ്യത്തെ 50 വർഷം മുന്നിലെത്തിച്ചുവെന്നും മൂസ വീഡിയോയിൽ പറയുന്നു. ഈ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാനുള്ള അവസരം പാകിസ്താന് ലഭിച്ചതെന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്.
പഹൽഗാം ആക്രമണത്തിന് മറുപടിയായി കഴിഞ്ഞ വർഷം മെയ് 7-ന് ഇന്ത്യൻ സൈന്യം പാക് അധീന കശ്മീരിലെ ഒൻപതോളം ഭീകരതാവളങ്ങൾ തകർത്തിരുന്നു. ഇന്ത്യ തെളിവുകൾ സഹിതം പാകിസ്താനെ പ്രതിക്കൂട്ടിലാക്കുമ്പോഴും നിഷേധിച്ചുപോന്ന ഇസ്‌ലാമാബാദിന് ലഷ്കർ കമാൻഡറുടെ ഈ വെളിപ്പെടുത്തൽ വൻ തിരിച്ചടിയാണ്. നിലവിൽ അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾക്ക് പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന വേളയിൽ പുറത്തുവന്ന ഈ കുറ്റസമ്മതം അയൽരാജ്യത്തിന്റെ ഇരട്ടത്താപ്പ് വീണ്ടും ലോകത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ്.










