ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തേകാൻ പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ ഗൈഡഡ് മിസൈൽ ‘ധ്രുവാസ്‌ത്ര’ സൈന്യത്തിന്റെ ഭാഗമാകാനൊരുങ്ങുന്നു. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത ഈ മിസൈൽ, ഹെലികോപ്റ്ററുകളിൽ നിന്ന് വിക്ഷേപിക്കാവുന്ന അത്യാധുനിക ആയുധമാണ്.
ലഡാക്ക് ഉൾപ്പെടെയുള്ള ഉയർന്ന മലനിരകളിലെ അതിർത്തി പ്രദേശങ്ങളിൽ ശത്രുക്കളുടെ ടാങ്കറുകളെയും കവചിത വാഹനങ്ങളെയും നിഷ്പ്രയാസം തകർക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. ഇന്ത്യൻ സാങ്കേതികവിദ്യയുടെ കരുത്ത് വിളിച്ചോതുന്ന ധ്രുവാസ്‌ത്രയുടെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായതായാണ് റിപ്പോർട്ടുകൾ.
മൂന്നാം തലമുറയിൽപ്പെട്ട ‘ഫയർ ആൻഡ് ഫോർഗെറ്റ്’ (വിക്ഷേപിച്ച ശേഷം നിയന്ത്രിക്കേണ്ടതില്ലാത്ത) വിഭാഗത്തിലാണ് ഈ മിസൈൽ ഉൾപ്പെടുന്നത്. ഏഴ് കിലോമീറ്ററിലധികം ദൂരപരിധിയുള്ള ധ്രുവാസ്‌ത്ര, ശത്രുക്കളുടെ അത്യാധുനിക ടാങ്കുകളെ പോലും തകർക്കാൻ ഇമേജിംഗ് ഇൻഫ്രാറെഡ് (IIR) സീക്കർ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. നേരിട്ടുള്ള ആക്രമണത്തിനും (Direct attack), ടാങ്കുകളുടെ മുകൾഭാഗം ലക്ഷ്യം വെച്ചുള്ള ആക്രമണത്തിനും (Top attack) ഈ മിസൈൽ സജ്ജമാണ്. ശത്രുക്കളുടെ നീക്കങ്ങൾ നിരീക്ഷിച്ച് കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിക്കാനുള്ള ഇതിന്റെ കഴിവ് ഇന്ത്യൻ വ്യോമസേനയ്ക്ക് വലിയ മുതൽക്കൂട്ടാകും. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ മിസൈൽ ഉടൻ തന്നെ ഔദ്യോഗികമായി സേനയുടെ ഭാഗമാകും. ഇതോടെ അതിർത്തിയിലെ ഇന്ത്യൻ പ്രതിരോധം കൂടുതൽ സുരക്ഷിതമാകുമെന്നാണ് വിലയിരുത്തൽ.









