ഉത്തർപ്രദേശിലെ നോയിഡയിൽ വ്യവസായ മേഖലയെ പിടിച്ചുകുലുക്കിയ തൊഴിലാളി പ്രക്ഷോഭത്തിന് പിന്നിൽ അതിശക്തമായ മുൻകൂട്ടി തയ്യാറാക്കിയ ആസൂത്രണമെന്ന് പോലീസ്. ശമ്പള വർധനവ് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായതിന് പിന്നിൽ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ചിട്ടയായ നീക്കങ്ങളാണ് നടന്നതെന്ന് ഗൗതം ബുദ്ധ നഗർ പോലീസ് കമ്മീഷണർ ലക്ഷ്മി സിംഗ് വെളിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 400 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് കേവലം ഒരു സ്വാഭാവിക പ്രതിഷേധമല്ലെന്നും സാങ്കേതിക വിദ്യ ഉപയോഗിച്ച് നിയന്ത്രിക്കപ്പെട്ട ഓപ്പറേഷനാണെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.
പ്രതിഷേധക്കാരെ ഏകോപിപ്പിക്കുന്നതിനായി പ്രത്യേകം വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുകയും വിവരങ്ങൾ കൈമാറാൻ ക്യുആർ കോഡുകൾ (QR Codes) ഉപയോഗിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. ഇതിനുപുറമെ, ഒരു കോൾ സെന്റർ മാതൃകയിലുള്ള സംവിധാനം ഉപയോഗിച്ച് തൊഴിലാളികളെ പ്രക്ഷോഭത്തിലേക്ക് എത്തിക്കാൻ നിരന്തരം വിളിച്ചതായും സംശയമുണ്ട്. കഴിഞ്ഞ മൂന്ന്-നാല് ദിവസത്തിനുള്ളിൽ മാത്രം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുകൊണ്ട് നൂറുകണക്കിന് വ്യാജ എക്സ് (ട്വിറ്റർ) അക്കൗണ്ടുകളും മറ്റ് സോഷ്യൽ മീഡിയ പ്രൊഫൈലുകളും നിർമ്മിക്കപ്പെട്ടതായി കമ്മീഷണർ അറിയിച്ചു.
തൊഴിലാളികളെ പ്രകോപിപ്പിക്കാനും സംഘർഷം പടർത്താനും പ്രത്യേക സംഘം തന്നെ പ്രവർത്തിച്ചിട്ടുണ്ട്. ഒരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനത്തിലൂടെയാണ് പ്രതിഷേധം അക്രമാസക്തമാക്കാൻ നിർദ്ദേശങ്ങൾ നൽകിയത്. പ്ലാന്റുകൾക്ക് മുന്നിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് തൊഴിലാളികൾക്കിടയിലേക്ക് പുറത്തുനിന്നുള്ളവർ നുഴഞ്ഞുകയറുകയും വാഹനങ്ങൾ തകർക്കാനും തീയിടാനും പ്രേരിപ്പിക്കുകയും ചെയ്തു. പിടിക്കപ്പെടാതിരിക്കാൻ ഡിജിറ്റൽ അടയാളങ്ങൾ നശിപ്പിക്കാനും ഇവർക്ക് നിർദ്ദേശം ലഭിച്ചിരുന്നതായാണ് വിവരം. പ്രക്ഷോഭത്തിന് സാമ്പത്തിക സഹായം എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.












