അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത യൂറോപ്യൻ സഖ്യകക്ഷിയായിരുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മിലുള്ള ബന്ധം വഷളാകുന്നു. ഇസ്രായേൽ-അമേരിക്ക സംയുക്തമായി ഇറാനിൽ നടത്തുന്ന യുദ്ധത്തെ പിന്തുണയ്ക്കാത്തതിലും, പോപ്പ് ലിയോ പതിനാലാമനെതിരായ ട്രംപിന്റെ വിമർശനങ്ങളെ മെലോനി പരസ്യമായി അപലപിച്ചതുമാണ് ട്രംപിനെ ചൊടിപ്പിച്ചത്.
ഇറാൻ വിഷയത്തിൽ ഇറ്റലി സഹായം നിഷേധിച്ചതോടെയാണ് ഇരു നേതാക്കളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്. “അവൾക്ക് ധൈര്യമുണ്ടെന്നാണ് ഞാൻ കരുതിയത്, പക്ഷേ എനിക്ക് തെറ്റി,” എന്നാണ് പ്രമുഖ ഇറ്റാലിയൻ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. പിന്നീട് ഫോക്സ് ന്യൂസിനോട് പ്രതികരിക്കവെ മെലോനിയുടേത് ‘നെഗറ്റീവ്’ സമീപനമാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഇറാൻ യുദ്ധത്തിൽ പങ്കുചേരില്ലെന്ന് വ്യക്തമാക്കിയ ഇറ്റലി, കഴിഞ്ഞ മാസം തങ്ങളുടെ സിസിലിയിലുള്ള തന്ത്രപ്രധാനമായ വ്യോമതാവളത്തിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറങ്ങാനും അനുമതി നൽകിയിരുന്നില്ല. ഇതിനുപുറമെ ട്രംപ് മാർപ്പാപ്പയ്ക്കെതിരെ നടത്തിയ പരാമർശങ്ങൾ ‘അംഗീകരിക്കാനാവാത്തതാണെന്ന്’ മെലോനി തുറന്നടിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൂടുതൽ വഷളായി.
ട്രംപിന്റെ വിമർശനങ്ങളോട് മെലോനി ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല. എന്നാൽ ഇത് അവർക്ക് രാഷ്ട്രീയമായി ഗുണം ചെയ്തേക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. യൂറോപ്പിലാകെ ട്രംപ് ഇപ്പോൾ അനഭിമതനാണെന്നും, ഇറാൻ യുദ്ധത്തിന് ഇറ്റലിയിൽ വലിയ ജനപിന്തുണ ഇല്ലെന്നും ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ പ്രൊഫസർ നതാലി ടോച്ചി അഭിപ്രായപ്പെടുന്നു. അതിനാൽ ട്രംപിന്റെ വിമർശനം ഇറ്റാലിയൻ രാഷ്ട്രീയത്തിൽ മെലോനിക്ക് മൈലേജ് നൽകും. കഴിഞ്ഞ മാസം നടന്ന ഹിതപരിശോധനയിലെ പരാജയത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന മെലോനിക്ക് ഇതൊരു ആശ്വാസമാണ്.
ട്രംപിന്റെ വ്യക്തിപരമായ വിമർശനങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും സഖ്യത്തെയും ബാധിക്കില്ലെന്ന് ഇറ്റാലിയൻ ക്യാബിനറ്റ് മന്ത്രി അഡോൾഫോ ഉർസോ വ്യക്തമാക്കി. യൂറോപ്പിൽ നിന്നുള്ള പിന്തുണ ലഭിക്കാത്തതിന്റെ നിരാശയാണ് ട്രംപിന്റെ പ്രതികരണത്തിന് പിന്നിലെന്ന് മുൻ അംബാസഡർ മരിയഞ്ജല സാപ്പിയ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ നടന്ന ഹംഗേറിയൻ തിരഞ്ഞെടുപ്പിൽ വിക്ടർ ഓർബൻ പരാജയപ്പെട്ടതോടെ യൂറോപ്പിലെ മറ്റൊരു പ്രധാന സഖ്യകക്ഷിയെക്കൂടി ട്രംപിന് നഷ്ടമായിരുന്നു.
ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനും ഇന്ധന വിതരണം ഉറപ്പാക്കാനുമായി മെലോനി അടുത്തിടെ മൂന്ന് ഗൾഫ് രാജ്യങ്ങളിൽ പര്യടനം നടത്തിയിരുന്നു. കൂടാതെ, ലെബനനിലെ യുഎൻ സമാധാന സേനയുടെ ഭാഗമായ ഇറ്റാലിയൻ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പുണ്ടായതിനെ തുടർന്ന് ഇസ്രായേലുമായുള്ള പ്രതിരോധ കരാർ യാന്ത്രികമായി പുതുക്കേണ്ടതില്ലെന്നും ഇറ്റലി തീരുമാനിച്ചു.
ഹിതപരിശോധനാ പരാജയത്തിന് ശേഷം ഇറ്റലിയുടെ ആഭ്യന്തര വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മെലോനി ഇപ്പോൾ. 2027-ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുൻപായി, ഇറാൻ യുദ്ധം മൂലമുണ്ടായ ഇന്ധനവില വർദ്ധനവും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കുക എന്നതാണ് മെലോനിക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.








