ഓസ്ട്രിയയുടെ സാങ്കേതിക വൈദഗ്ധ്യവും ഇന്ത്യയുടെ പ്രവർത്തന വേഗതയും ഒത്തുചേരുന്നത് ആഗോളതലത്തിൽ വിശ്വസനീയമായ സാങ്കേതിക സംവിധാനങ്ങളും വിതരണ ശൃംഖലകളും കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഓസ്ട്രിയൻ ചാൻസലർ ക്രിസ്റ്റ്യൻ സ്റ്റോക്കറുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യ വികസനം, നവീകരണം, സുസ്ഥിരത എന്നീ മേഖലകളിൽ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തരായ പങ്കാളികളിലൊന്നാണ് ഓസ്ട്രിയയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഡൽഹി മെട്രോ, ഹിമാലയത്തിൽ 10,000 അടി ഉയരത്തിൽ നിർമ്മിച്ച അടൽ ടണൽ, ഗുജറാത്തിലെ ഗിർനാർ റോപ്പ്‌വേ, വിവിധ റെയിൽവേ അടിസ്ഥാന സൗകര്യ പദ്ധതികൾ, ശുദ്ധമായ ഊർജ്ജ സംരംഭങ്ങൾ തുടങ്ങിയവയിൽ ഓസ്ട്രിയൻ കമ്പനികളുടെ സാങ്കേതിക വൈദഗ്ധ്യം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
വലിയൊരു ബിസിനസ്സ് പ്രതിനിധി സംഘവുമായാണ് ചാൻസലർ സ്റ്റോക്കർ ഇന്ത്യയിലെത്തിയിരിക്കുന്നത്. പ്രതിരോധം, അർദ്ധചാലകങ്ങൾ ക്വാണ്ടം സാങ്കേതികവിദ്യ, ബയോടെക്നോളജി തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കും. അക്കാദമിക-സാങ്കേതിക വിനിമയം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഐഐടി ഡൽഹിയും ഓസ്ട്രിയയിലെ മോണ്ടൻ സർവകലാശാലയും തമ്മിൽ പുതിയ ധാരണാപത്രം ഒപ്പുവെച്ചു.
2023-ൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച കുടിയേറ്റ-മൊബിലിറ്റി കരാറിന്റെ അടിസ്ഥാനത്തിൽ നഴ്സിംഗ് മേഖലയിലടക്കം ഇന്ത്യക്കാർക്ക് ഓസ്ട്രിയയിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കും. ഇതിനൊപ്പം സംയുക്ത ഗവേഷണങ്ങളും സ്റ്റാർട്ടപ്പ് സഹകരണവും പ്രോത്സാഹിപ്പിക്കും. 2025-ൽ അധികാരമേറ്റ ശേഷം ക്രിസ്റ്റ്യൻ സ്റ്റോക്കർ നടത്തുന്ന ആദ്യ ഏഷ്യൻ സന്ദർശനമാണിത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 2024-ൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായി ഓസ്ട്രിയ സന്ദർശിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കിയിരുന്നു. ഇന്ത്യ-ഓസ്ട്രിയ പങ്കാളിത്തം കൂടുതൽ നവീകരണോന്മുഖവും ഭാവിക്കായി തയ്യാറെടുത്തതുമാക്കി മാറ്റാമെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.









