മണ്ഡല പുനർനിർണ്ണയത്തിന് ശേഷം ലോക്‌സഭയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ നഷ്ടമുണ്ടാകുമെന്ന രീതിയിൽ വ്യാപകമായി തെറ്റായ ആഖ്യാനങ്ങൾ സൃഷ്ടിക്കപ്പെടുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടനാ ഭേദഗതി ബില്ലിന്മേലും മണ്ഡല പുനർനിർണ്ണയത്തിന്മേലും ലോക്‌സഭയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ ഉറപ്പുനൽകി. “ദക്ഷിണേന്ത്യയ്ക്ക് നഷ്ടമുണ്ടാകുമെന്ന ആഖ്യാനങ്ങൾ പൂർണ്ണമായും തെറ്റാണ്. നിലവിൽ 543 അംഗ ലോക്‌സഭയിൽ 129 എംപിമാരാണ് ദക്ഷിണേന്ത്യയിൽ നിന്നുള്ളത് (ഏകദേശം 23.76%). എന്നാൽ പുതിയ ലോക്‌സഭയിൽ ഇത് 195 ആയി വർദ്ധിക്കും. അതായത് പ്രാതിനിധ്യം 23.97% ആയി ഉയരും,” ഷാ വ്യക്തമാക്കി.
ഓരോ സംസ്ഥാനങ്ങൾക്കും ലഭിക്കുന്ന പുതിയ സീറ്റുകളുടെ വിശദമായ കണക്കുകളും അമിത് ഷാ സഭയിൽ അവതരിപ്പിച്ചു:
കേരളം: നിലവിലെ സീറ്റുകൾ – 20 (3.68%). പുതിയ സീറ്റുകൾ – 30 (3.67%).
തമിഴ്‌നാട്: നിലവിലെ സീറ്റുകൾ – 39 (7.18%). പുതിയ സീറ്റുകൾ – 59 (7.23%).
കർണാടക: നിലവിലെ സീറ്റുകൾ – 28 (5.15%). പുതിയ സീറ്റുകൾ – 42 (5.44%).
ആന്ധ്രാപ്രദേശ്: നിലവിലെ സീറ്റുകൾ – 25 (4.60%). പുതിയ സീറ്റുകൾ – 38 (4.65%).
തെലങ്കാന: നിലവിലെ സീറ്റുകൾ – 17 (3.13%). പുതിയ സീറ്റുകൾ – 26 (3.18%).
ഡിലിമിറ്റേഷൻ നിയമത്തിൽ മാറ്റങ്ങൾ വരുത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അദ്ദേഹം തള്ളി. പ്രിയങ്ക ഗാന്ധിയുടെയും അഖിലേഷ് യാദവിന്റെയും ആശങ്കകൾക്ക് മറുപടിയായി, മുൻ സർക്കാരുകൾ കൊണ്ടുവന്ന അതേ ഡിലിമിറ്റേഷൻ കമ്മീഷൻ നിയമം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും, അതിൽ ഒരു കോമയോ ഫുൾസ്റ്റോപ്പോ പോലും മാറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റും രാഷ്ട്രപതിയും അംഗീകരിച്ചാൽ മാത്രമേ ഇത് പ്രാബല്യത്തിൽ വരുകയുള്ളൂവെന്നും, 2029-ന് മുൻപ് ഇത് നടപ്പിലാക്കില്ലെന്നും ഷാ ഉറപ്പുനൽകി.
ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന 131-ാം ഭരണഘടനാ ഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. 2011-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള മണ്ഡല പുനർനിർണ്ണയത്തിന് ശേഷം, 2029-ലെ തിരഞ്ഞെടുപ്പിന് മുൻപായി ഇത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഡ്രാഫ്റ്റ് ബിൽ പ്രകാരം ലോക്‌സഭാ സീറ്റുകളുടെ എണ്ണം പരമാവധി 850 ആയി ഉയരും.










