ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ ‘സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിൽ ഇസ്രായേലും അമേരിക്കയും സംയുക്തമായി ഇറാനെതിരെ നടത്തുന്ന സൈനിക നീക്കങ്ങളുടെയും വെടിനിർത്തൽ ചർച്ചകളുടെയും പശ്ചാത്തലത്തിലാണ് മോദിയുമായുള്ള സംഭാഷണത്തെക്കുറിച്ച് ട്രംപ് പ്രതികരിച്ചത്.
എ.എൻ.ഐയുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് ട്രംപ് മോദിയെ പ്രശംസിച്ചത്. “എനിക്ക് അദ്ദേഹവുമായി വളരെ നല്ലൊരു സംഭാഷണം നടത്താൻ കഴിഞ്ഞു. ഇന്ത്യയിലുള്ള എന്റെ സുഹൃത്താണ് അദ്ദേഹം, അദ്ദേഹം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്,” ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുവരും തമ്മിൽ ഫോണിൽ ആശയവിനിമയം നടത്തിയത്. ഇന്ത്യാ-യുഎസ് ഉഭയകക്ഷി ബന്ധം, സമുദ്ര സുരക്ഷ, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ എന്നിവ ഇരുവരും ചർച്ച ചെയ്തിരുന്നു. സുപ്രധാന സമുദ്ര പാതയായ ഹോർമുസ് കടലിടുക്ക്തുറന്നിടേണ്ടതിന്റെയും സുരക്ഷിതമായി നിലനിർത്തേണ്ടതിന്റെയും പ്രാധാന്യം സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ എക്സ് (X) അക്കൗണ്ടിലൂടെ വ്യക്തമാക്കിയിരുന്നു.
ആഴ്ചകളായി തുടരുന്ന വിനാശകരമായ യുദ്ധത്തിന് താൽക്കാലിക ശമനമായി ഇസ്രായേലും ലെബനനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തൽ കരാറിലെത്തിയതായി ട്രംപ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. അമേരിക്ക-ഇറാൻ-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഈ വെടിനിർത്തൽ വലിയൊരു ഉത്തേജനമാകുമെന്നാണ് കരുതുന്നത്.
ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള സായുധ സംഘവുമായാണ് ഇസ്രായേൽ പ്രധാനമായും പോരാടുന്നത്. വെടിനിർത്തൽ ലെബനൻ മേഖലയിലാകെ ബാധകമാകണമെന്നും, ഇസ്രായേൽ സൈന്യത്തിന് സ്വതന്ത്രമായി സഞ്ചരിക്കാൻ അനുമതി നൽകരുതെന്നുമാണ് ഹിസ്ബുള്ളയുടെ നിലപാട്. ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ലെബനനിൽ ഇതുവരെ 2,200 ഓളം പേരാണ് കൊല്ലപ്പെട്ടത്.
ഏകദേശം ഏഴ് ആഴ്ചയായി തുടരുന്ന യുദ്ധത്തിന് അയവുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാൻ സൈനിക മേധാവിയും വ്യാഴാഴ്ച ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെത്തി. അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾക്ക് വഴിയൊരുക്കാനാണ് ഇറാൻ ഉദ്യോഗസ്ഥരുമായുള്ള ഈ കൂടിക്കാഴ്ചയിലൂടെ പാകിസ്ഥാൻ ലക്ഷ്യമിടുന്നത്.










