ഭാരതത്തിന്റെ സൈനിക കരുത്തിന് മുന്നിൽ പാകിസ്താൻ ഭയന്നുവിറയ്ക്കുന്നു എന്നതിന്റെ പുതിയ തെളിവുകൾ പുറത്ത്. കഴിഞ്ഞ വർഷം നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) എന്ന മിന്നലാക്രമണത്തിൽ ഇന്ത്യൻ സേന തകർത്തെറിഞ്ഞ പാകിസ്ഥാന്റെ തന്ത്രപ്രധാനമായ നൂർ ഖാൻ വ്യോമതാവളത്തിൽ അതീവ രഹസ്യമായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായാണ് വിവരം. ഇന്ത്യയുടെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളിൽ നിന്നും മിസൈലുകളിൽ നിന്നും വിമാനങ്ങളെ ഒളിപ്പിക്കാനായി വലിയ സുരക്ഷാ കവചങ്ങളാണ് പാക് സൈനിക മേധാവി അസിം മുനീറിന്റെ നേതൃത്വത്തിൽ ഇവിടെ ഒരുക്കുന്നത്. പ്രമുഖ ഭൗമ രഹസ്യാന്വേഷണ വിദഗ്ധൻ ഡാമിയൻ സൈമൺ പുറത്തുവിട്ട ഉപഗ്രഹ ദൃശ്യങ്ങളിലാണ് പാകിസ്ഥാന്റെ ഈ ‘ഭയത്തിന്റെ’ ചിത്രങ്ങൾ വ്യക്തമാകുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താൻ്റെ 11 സൈനിക കേന്ദ്രങ്ങളാണ് തകർന്നടിഞ്ഞത്. ഇസ്ലാമാബാദിൽ നിന്ന് വെറും 25 കിലോമീറ്റർ മാത്രം അകലെയുള്ള നൂർ ഖാൻ വ്യോമതാവളത്തിൽ ഇന്ത്യ നടത്തിയ ഡ്രോൺ ആക്രമണം പാകിസ്താൻ്റെ നട്ടെല്ലൊടിച്ചിരുന്നു. 36 മണിക്കൂറിനുള്ളിൽ എൺപതോളം ഡ്രോണുകളാണ് ഇന്ത്യ അയച്ചതെന്നും ഇത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്നും പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ തന്നെ സമ്മതിച്ചിരുന്നു. വ്യോമതാവളത്തിലെ റൺവേ, ഓപ്പറേഷൻ റൂം, ഹാംഗറുകൾ, ഇന്ധന ട്രക്കുകൾ എന്നിവയ്ക്ക് പുറമെ വിലപിടിപ്പുള്ള ഐഎൽ-78 എയർ ടാങ്കർ വിമാനവും ഇന്ത്യൻ ആക്രമണത്തിൽ തകർന്നിരുന്നു. ആക്രമണം നടന്ന് ഒരു വർഷം തികയുമ്പോഴും ഇവിടെ അറ്റകുറ്റപ്പണികൾ തുടരുന്നത് ഇന്ത്യ ഏൽപ്പിച്ച ആഘാതം എത്ര വലുതാണെന്ന് തെളിയിക്കുന്നു.
ഇന്ത്യയുടെ അതിനൂതനമായ ഐഎസ്ആർ (ISR – Intelligence, Surveillance, Reconnaissance) സംവിധാനങ്ങളെ പാകിസ്താൻ അത്രമേൽ ഭയപ്പെടുന്നു എന്നതാണ് പുതിയ നിർമ്മാണങ്ങൾ സൂചിപ്പിക്കുന്നത്. തുറസ്സായ സ്ഥലങ്ങളിൽ വിമാനങ്ങൾ പാർക്ക് ചെയ്താൽ ഇന്ത്യൻ ഡ്രോണുകൾ നിഷ്പ്രയാസം തകർക്കുമെന്ന് പാകിസ്ഥാൻ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഡ്രോൺ യുദ്ധമുറകളുടെ കാലത്ത് വിമാനങ്ങൾ ഒളിപ്പിച്ചു വെക്കുകയല്ലാതെ പാകിസ്താന് മുന്നിൽ മറ്റ് വഴികളില്ലെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പാകിസ്താൻ്റെ ആണവായുധങ്ങളുടെ ചുമതലയുള്ള സ്ട്രാറ്റജിക് പ്ലാൻസ് ഡിവിഷന് (SPD) തൊട്ടടുത്താണ് ഈ വ്യോമതാവളം സ്ഥിതി ചെയ്യുന്നത് എന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ലോകത്തിന് മുന്നിൽ വലിയ പ്രസംഗങ്ങൾ നടത്തുമ്പോഴും, അതിർത്തി കടന്നെത്തിയ ഇന്ത്യയുടെ പ്രഹരശേഷിയിൽ പാകിസ്താൻ ഇപ്പോഴും വിറങ്ങലിച്ചു നിൽക്കുകയാണെന്ന് വ്യക്തം. ഇന്ത്യയുടെ നിരീക്ഷണ കണ്ണുകളിൽ നിന്ന് രക്ഷപെടാൻ പാകിസ്താൻ എത്ര വലിയ കവചങ്ങൾ തീർത്താലും ഭാരതത്തിന്റെ കരുത്തിന് മുന്നിൽ അതൊന്നും സുരക്ഷിതമല്ലെന്ന മുന്നറിയിപ്പാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്നത്.








