കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള തർക്കത്തിൽ മുഖ്യകക്ഷിയായ സിപിഐഎമ്മിനെതിരെ നിലപാട് കടുപ്പിച്ച് എൽഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐ രംഗത്ത്. ഇടതുമുന്നണിയിലെ അധ്യായങ്ങൾ തുറക്കുന്നതും അടയ്ക്കുന്നതും ഏതെങ്കിലും ഒരു പാർട്ടി ഒറ്റയ്ക്കല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്നണിയിലെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകുക ആയിരുന്നു അദ്ദേഹം..
മുന്നണിയിൽ കൽപ്പിക്കാൻ ഒരു പാർട്ടിയും അത് അനുസരിക്കാൻ മറ്റ് പാർട്ടികളുമെന്ന ചിന്താഗതി ആർക്കായാലും ഗുണകരമല്ലെന്നും, ഇത്തരം ഏകപക്ഷീയ നിലപാടുകൾ എൽഡിഎഫിന്റെ മുന്നോട്ടുപോക്കിന് വലിയ തടസമാകുമെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. ഇടതുമുന്നണിയിലുള്ള കക്ഷികൾ തമ്മിൽ സ്വതന്ത്രവും പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും കൂടിയുള്ള ആശയവിനിമയങ്ങളാണ് ഉണ്ടാകേണ്ടത്. ഒരു പാർട്ടിക്ക് മാത്രമായി എല്ലാ അധ്യായങ്ങളും അടയ്ക്കാനും തുറക്കാനും സാധിക്കുമെന്ന് കരുതുന്നത് മുന്നണിക്ക് ആത്യന്തികമായി വലിയ ദോഷം ചെയ്യും. ഈ യാഥാർത്ഥ്യം മനസ്സിലാക്കാൻ ഇനിയും വൈകുന്നത് ഇടതുമുന്നണിയെ സ്നേഹിക്കുന്ന സാധാരണ ജനങ്ങളിൽ വലിയ നിരാശയാകും ഉണ്ടാക്കുകയെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രതികരണമാണ് സിപിഐ നേതൃത്വത്തെ ചൊടിപ്പിച്ചത്. പ്രതിപക്ഷ ഉപനേതാവ് പദവി തങ്ങൾക്ക് വേണമെന്ന നിലപാടിൽ നിന്നും സിപിഐ പിന്നോട്ടില്ലെന്നും, ഇക്കാര്യം മുന്നണിയിൽ കൃത്യമായി ചർച്ച ചെയ്യണമെന്നും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി തന്നെ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി രംഗത്തെത്തിയത്. കേരളത്തിൽ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തിരിച്ചടി നേരിട്ട് ഇടതുമുന്നണി പ്രതിസന്ധിയിൽ നിൽക്കുന്ന ഘട്ടത്തിലാണ് ഈ പരസ്യപ്പോര് എന്നത് ശ്രദ്ധേയമാണ്.
പാർട്ടിയുടെയും മുന്നണിയുടെയും തിരിച്ചുവരവിനായി ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന് ഒരുഭാഗത്ത് ഇരുപാർട്ടി നേതൃത്വങ്ങളും ആവർത്തിച്ച് വ്യക്തമാക്കുമ്പോഴാണ്, നിയമസഭയിലെ ഒരു പദവിയെ ചൊല്ലി പ്രധാന കക്ഷികൾ തമ്മിൽ പരസ്യമായി ഏറ്റുമുട്ടുന്നത്. നേതാക്കളുടെ തുടർച്ചയായ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത് പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മുന്നണിയിൽ വരും ദിവസങ്ങളിൽ വലിയൊരു തുറന്ന പോരിലേക്ക് വഴിമാറുമെന്ന സൂചനകളാണ്.










