ഫിഫ ലോകകപ്പ് 2026-ൽ എർലിങ് ഹാലണ്ടിന്റെയും നോർവേ ടീമിന്റെയും തകർപ്പൻ പ്രകടനങ്ങൾക്കൊപ്പം തന്നെ ആഗോള ഫുട്ബോൾ ആരാധകരെയും സോഷ്യൽ മീഡിയയെയും ഒരേപോലെ ഭ്രാന്ത് പിടിപ്പിക്കുകയാണ് അവരുടെ ‘വൈക്കിങ് റോ ആഘോഷം. ഹാലണ്ടിന്റെ അവിശ്വസനീയമായ ഗോളുകൾ പോലെ തന്നെ നിലവിൽ പോപ്പ് സംസ്കാരത്തിന്റെ ഭാഗമായി ഈ ആഘോഷവും മാറിക്കഴിഞ്ഞു. പരമ്പരാഗത വൈക്കിങ് കപ്പലുകൾ തുഴയുന്നതിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ, ആയിരക്കണക്കിന് ആരാധകരും കളിക്കാരും ഒരേ താളത്തിൽ നിലത്തിരുന്ന് തുഴയുന്നതാണ് ഈ വ്യത്യസ്തമായ ആഘോഷശൈലി. ഒത്തൊരുമയുടെയും കരുത്തിന്റെയും പ്രതീകമായ ഈ ശൈലി നോർവേ ലോകകപ്പ് മത്സരങ്ങളുടെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്.
മത്സരശേഷം ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡിന്റെ നേതൃത്വത്തിൽ കളിക്കാർ പിച്ചിലിരുന്ന് ഗാലറിയെ സാക്ഷിയാക്കി ഇത് ചെയ്യുമ്പോൾ സ്റ്റേഡീയങ്ങൾ ‘റോ! റോ!’ എന്ന സിൻക്രണൈസ്ഡ് ശബ്ദത്താൽ പ്രകമ്പനം കൊള്ളുന്നു. 1998-ന് ശേഷം നീണ്ട 28 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നോർവേ ലോകകപ്പിന് യോഗ്യത നേടുന്നത്. തങ്ങൾ ലോക ഫുട്ബോളിലെ പുതിയ ശക്തിയാണെന്ന് പ്രഖ്യാപിക്കുന്നതാണ് അവരുടെ ഈ ആഘോഷം. 2025 ഡിസംബറിൽ ഒലെ ഫ്രോയ്സ്റ്റാഡ് എന്ന ആരാധകനാണ് വൈക്കിങ് ചരിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഈ ആശയത്തിന് തുടക്കമിട്ടത്. ഇന്ന് ഫുട്ബോൾ ലോകത്ത് അദ്ദേഹം ‘മിസ്റ്റർ റോ റോ’ എന്നാണ് അറിയപ്പെടുന്നത്. നോർവേയുടെ ഔദ്യോഗിക ആരാധകക്കൂട്ടായ്മയായ ‘ഓൾജെബെർഗറ്റ് സപ്പോർട്ടേഴ്സ് ക്ലബ്ബ്’ ഇത് ഏറ്റെടുത്ത് വലിയൊരു തരംഗമാക്കി മാറ്റുകയായിരുന്നു.
മാർച്ചിൽ സ്വിറ്റ്സർലൻഡിനെതിരെയുള്ള മത്സരത്തിലാണ് ഇത് ആദ്യമായി പരീക്ഷിച്ചതെങ്കിലും ജൂണിൽ അയൽക്കാരായ സ്വീഡനെ 3-1 ന് തോൽപ്പിച്ചതോടെയാണ് ഈ ആഘോഷം ആഗോളതലത്തിൽ വൈറലായത്. ഒരു പ്രത്യേക വൈക്കിങ് ഹോൺ മുഴങ്ങുന്നതോടെ സ്റ്റേഡിയത്തിലെ ആയിരക്കണക്കിന് ആരാധകർ ഒരേസമയം നിലത്തിരിക്കുകയും ഡ്രമ്മിന്റെ താളത്തിനൊപ്പിച്ചു തുഴയുകയും ചെയ്യുന്നു. ഐവറി കോസ്റ്റിനെതിരെയുള്ള വിജയത്തിന് ശേഷം കളിക്കാർ ആരാധകരുടെ ഡ്രം വാങ്ങി പിച്ചിൽ വെച്ച് ഇത് ചെയ്തത് വലിയ വാർത്തയായിരുന്നു. ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ മുതൽ നോർവേ പാർലമെന്റിൽ വരെ ഇന്ന് ഈ ‘വൈക്കിങ് റോ’ തരംഗം പടർന്നുപിടിച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങളിലെ ആരാധകരും ഈ മനോഹര നിമിഷങ്ങൾ തങ്ങളുമായി പങ്കുവെക്കുന്നുണ്ടെന്ന് സപ്പോർട്ടേഴ്സ് ക്ലബ് അംഗമായ ടോർസ്റ്റൈൻ ഹാമ്രാൻ പറയുന്നു.
ഞായറാഴ്ച ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെയാണ് നോർവേ തോൽപ്പിച്ചത്. മഞ്ഞക്കടലായി മാറിയ സ്റ്റേഡിയത്തിൽ ആരാധക എണ്ണത്തിൽ കുറവ് ആയിരുന്നു എങ്കിലും നോർവേ ആരാധകരുടെ ആഘോഷത്തിനാണ് അവസാന വിസിലിന് ശേഷം സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.












