ലഖ്‌നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പോലീസ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. ഷാലിമാർ ഗാർഡൻ പ്രദേശത്ത് നടന്ന ഒരു ക്രൂരമായ കൊലപാതക കേസിലെ പ്രതി ജസീം ആണ് ഞായറാഴ്ച രാത്രി നടന്ന പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. സ്വന്തം സഹോദരന്റെ മകളായ നാലുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.
ജസീമിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച രാത്രി തീല മോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രതി ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ചും സ്വാറ്റും ചേർന്ന് പ്രദേശം വളഞ്ഞ് എൻകൗണ്ടർ നടത്തുകയായിരുന്നു.
ഏപ്രിൽ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മധുരപലഹാരം വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് നാല് വയസ്സുകാരിയെ പ്രതി തന്റെ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. തെളിവ് നശിപ്പിക്കുന്നതിനായി കുട്ടിയുടെ മൃതദേഹം ഷാലിമാർ ഗാർഡനിലെ ഒരു പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന കാറിനടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പോലീസിനെ കണ്ട പ്രതി അവർക്കുനേരെ വെടിയുതിർത്തു. പ്രതിരോധത്തിന്റെ ഭാഗമായി പോലീസ് തിരിച്ചടിച്ചപ്പോൾ ജസീമിന് വെടിയേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.











