മുംബൈ : നാസിക് ടിസിഎസ് ബിപിഒ യൂണിറ്റിലെ ലൈംഗിക പീഡനവും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളും സംബന്ധിച്ച കേസിൽ മുഖ്യപ്രതിയായ നിദാ ഖാന് തിരിച്ചടി. നിദാ ഖാൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. ജാമ്യാപേക്ഷയിൽ ഇടക്കാല സംരക്ഷണം നൽകാൻ വിസമ്മതിച്ച നാസിക് കോടതി കേസ് വിധി പറയാനായി ഏപ്രിൽ 27-ലേക്ക് മാറ്റി. താാൻ നിലവിൽ ഗർഭിണിയാണെന്നും ചികിത്സയിലാണെന്നുമാണ് നിദാ ഖാൻ കോടതിയിൽ വാദിച്ചത്. എന്നാൽ ഈ വാദം കോടതി പരിഗണിക്കാതെ തള്ളുകയായിരുന്നു.
അഡീഷണൽ ഡിസ്ട്രിക്ട് കോടതി ജഡ്ജി കെ.ജി. ജോഷിയാണ് കേസ് പരിഗണിച്ചത്. അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം വേണമെന്ന നിദയുടെ അഭിഭാഷകരുടെ ആവശ്യം കോടതി തള്ളി. പരാതിക്കാരുടെ ഭാഗം കേൾക്കേണ്ടതുണ്ടെന്നും കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഹർജി ഏപ്രിൽ 27-ലേക്ക് മാറ്റിയത്. എസിപി സന്ദീപ് മിത്കറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതുവരെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൗസിഫ് അത്താർ, ഡാനിഷ് ഷെയ്ഖ്, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാരി, അശ്വിനി ചൈനാനി എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
നാസിക്കിലെ ടിസിഎസ് ബിപിഒയിൽ നടന്നതായി പറയപ്പെടുന്ന ഈ കേസിൽ ഗൗരവകരമായ ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. ഹൈന്ദവ വിശ്വാസികളായ ജീവനക്കാരെ ഇസ്ലാം മതത്തിലേക്ക് മാറാൻ പ്രേരിപ്പിക്കുകയും നിർബന്ധപൂർവ്വം നിസ്കരിപ്പിക്കുകയും ചെയ്തു, വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുകയും മോശം പരാമർശങ്ങൾ നടത്തുകയും ചെയ്തു എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പരാതി നൽകാൻ ശ്രമിച്ചവരെ നിദാ ഖാൻ ഭീഷണിപ്പെടുത്തിയതായും പരാതികൾ ഒതുക്കിത്തീർക്കാൻ ശ്രമിച്ചതായും പോലീസ് വ്യക്തമാക്കുന്നു. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ മാറ്റുക, മാംസാഹാരം കഴിക്കാൻ നിർബന്ധിക്കുക തുടങ്ങിയ ആരോപണങ്ങളും പരാതിയിലുണ്ട്.








