റഷ്യ-ഉക്രൈൻ യുദ്ധം രൂക്ഷമായി തുടരുന്ന കരിങ്കടൽ മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്കും നാവികർക്കും ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം . കരിങ്കടലിലും സമീപത്തുള്ള സമുദ്ര മേഖലകളിലും സുരക്ഷാ സാഹചര്യം അതീവ ഗുരുതരവും അസ്ഥിരവുമായി തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര സർക്കാർ, കരിങ്കടൽ വഴി യാത്ര ചെയ്യുന്നതോ ഈ മേഖലകളിൽ സർവീസ് നടത്തുന്നതോ ആയ വാണിജ്യ കപ്പലുകളിൽ ജോലി സ്വീകരിക്കുന്നതിന് മുൻപ് സുരക്ഷാ ഭീഷണികൾ കൃത്യമായി വിലയിരുത്തണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ കരിങ്കടൽ മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ക്രമാതീതമായി ഉയർന്നതായും, അഞ്ച് ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടമായതായും ഔദ്യോഗിക പത്രക്കുറിപ്പിൽ മന്ത്രാലയം സ്ഥിരീകരിച്ചു.
ഉക്രൈനിലെ ഒഡേസ തുറമുഖത്ത് വെച്ച് ജൂലൈ 19-ന് ‘എംവി ഗോൾഡൻ ലീഓ’ എന്ന വിദേശ കപ്പലിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിൽ നാല് ഇന്ത്യൻ ജീവനക്കാരും, ജൂലൈ 18-ന് ‘എംവി ഒമോർഫി’ എന്ന ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനും കൊല്ലപ്പെട്ടിരുന്നു. ഇതിന് പുറമെ റഷ്യയിലെ നോവോറോസിസ്ക് തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന എംടി ഏഷ്യ, എംടി ലൂയിസ്-1 തുടങ്ങിയ എണ്ണക്കപ്പലുകൾക്ക് നേരെയും ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ തുടർച്ചയായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗും (ഡിജിഎംഎ) സംയുക്തമായി അടിയന്തര മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
ഈ മേഖലയിൽ ജോലിയിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ നാവികർ റിക്കൂട്ട്‌മെന്റ് ഏജൻസികളിൽ നിന്നും കപ്പൽ കമ്പനികളിൽ നിന്നും യാത്ര ചെയ്യുന്ന പാത, അടുക്കുന്ന തുറമുഖങ്ങൾ, കപ്പലിലെ സുരക്ഷാ ക്രമീകരണങ്ങൾ, ഇൻഷുറൻസ് പരിരക്ഷ, അടിയന്തര സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തന രീതികൾ എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കണം. തൊഴിൽ കരാറുകൾ അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾക്ക് അനുസൃതമാണെന്നും, അടിയന്തര ഘട്ടങ്ങളിൽ വൈദ്യസഹായവും ഒഴിപ്പിക്കലും ഉറപ്പാക്കുന്ന വ്യവസ്ഥകൾ അതിലുണ്ടെന്നും നാവികർ ഉറപ്പുവരുത്തണം. ഇതിനൊപ്പം കപ്പലിൽ സഞ്ചരിക്കുന്ന ജീവനക്കാർ തങ്ങളുടെ യാത്രാവിവരങ്ങൾ കുടുംബങ്ങളെ കൃത്യമായി അറിയിക്കണമെന്നും, അടിയന്തര സഹായത്തിനായി റഷ്യയിലെയും (+7 9652773414) ഉക്രൈനിലെയും (+38 0933559958) ഇന്ത്യൻ എംബസികളുമായോ ഡിജിഎംഎ കൺട്രോൾ റൂമുമായോ ഉടൻ ബന്ധപ്പെടണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു.








