റായ്പുർ : ഛത്തീസ്ഗഢിലെ ജഷ്പൂർ ജില്ലയിൽ സ്വകാര്യ വിമാനം തകർന്നു വീണ് പൈലറ്റും കോ-പൈലറ്റും കൊല്ലപ്പെട്ടു. ജഷ്പൂരിലെ നാരായൺപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആരാ മലനിരകളിലാണ് അപകടം നടന്നത്. വിമാനം ഇടിച്ചിറങ്ങിയ ഉടൻ തന്നെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു.
ചാർട്ടേഡ് വിമാനമായ സെസ്ന കാരവൻ ആണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലനിരകൾ നിറഞ്ഞ വനപ്രദേശത്തിന് മുകളിലൂടെ പറക്കുകയായിരുന്ന വിമാനം നിയന്ത്രണം വിട്ട് കുന്നിൻ ചരിവിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. പ്രാഥമിക വിവരങ്ങൾ പ്രകാരം വിമാനം അസാധാരണമാംവിധം താഴ്ന്ന ഉയരത്തിലാണ് പറന്നിരുന്നത്. വനമേഖലയിലെ മരങ്ങളിൽ വിമാനം തട്ടിയതാണ് തകർന്നു വീഴാൻ കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഉൾപ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് സംഭവസ്ഥലത്തെത്താൻ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.
അപകടവിവരമറിഞ്ഞ ഉടൻ തന്നെ ജില്ലാ ഭരണകൂടവും പോലീസും സ്ഥലത്തെത്തി. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും കോ-പൈലറ്റും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ വിമാന അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു. കൂടുതൽ ആളുകൾ വിമാനത്തിലുണ്ടായിരുന്നോ എന്ന കാര്യം പരിശോധിച്ചു വരികയാണ്. സാങ്കേതിക തകരാറാണോ അതോ മോശം കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് കണ്ടെത്താൻ വ്യോമയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിക്കും.








