ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെ സകല റെക്കോർഡുകളും തകർത്ത് മുന്നേറുന്ന ‘ധുരന്ധർ’ (Dhurandhar) ഫ്രാഞ്ചൈസിക്ക് മറുപടിയെന്നോണം പാകിസ്താൻ ഇറക്കിയ പുതിയ സ്പൈ ത്രില്ലർ സോഷ്യൽ മീഡിയയിൽ പരിഹാസപാത്രമാകുന്നു. ‘ജഹന്നം ബരാസ്ത ജന്നത്ത്’ (Jahannum Ba’raasta Jannat) എന്ന പേരിൽ പാക് ചാനലായ ഗ്രീൻ എന്റർടൈൻമെന്റിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയാണ് അതിന്റെ നിലവാരമില്ലാത്ത നിർമ്മാണവും വിചിത്രമായ ഡയലോഗുകളും കാരണം ട്രോളന്മാർക്ക് വിരുന്നാകുന്നത്. ഇന്ത്യയിൽ പണം വാരിക്കൂട്ടിയ ധുരന്ധറിന് ബദലായി ‘പാകിസ്താനി ധുരന്ധർ’ എന്ന ലേബലിൽ ഇറങ്ങിയ ഈ ഷോ, പാകിസ്താൻ്റെ നിലവാരമില്ലാത്ത പ്രൊപ്പഗണ്ടയുടെ ഏറ്റവും പുതിയ ഉദാഹരണമായി മാറിയിരിക്കുകയാണ്.
ബോളിവുഡ് ചിത്രങ്ങളായ ‘ഓം ശാന്തി ഓം’, ‘നമസ്തേ ലണ്ടൻ’ തുടങ്ങിയവയിലൂടെ ഇന്ത്യൻ പ്രേക്ഷകർക്ക് പരിചിതനായ ജാവേദ് ഷെയ്ഖാണ് ഇതിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ (RAW) തലവനായി വേഷമിടുന്നത്. എന്നാൽ ഗൗരവകരമായ ഒരു ചാരകഥ പറയുന്നതിന് പകരം, അങ്ങേയറ്റം പരിഹാസ്യമായ രീതിയിലാണ് ഇന്ത്യൻ ഉദ്യോഗസ്ഥരെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഡൽഹിയിലെ റോ ആസ്ഥാനമായി ഇവർ കാണിക്കുന്നത് മുംബൈയിലെ ബാന്ദ്ര-വർളി സീ ലിങ്ക് ആണെന്നത് പാക് അണിയറപ്രവർത്തകരുടെ ‘അസാമാന്യമായ’ ഗവേഷണ ബുദ്ധിക്ക് തെളിവായി ട്രോളന്മാർ ചൂണ്ടിക്കാട്ടുന്നു. പശ്ചാത്തലത്തിൽ ‘അഖണ്ഡ ഭാരതത്തിന്റെ’ മാപ്പും വെച്ച്, “പാകിസ്താനെ തകർക്കാൻ സോഷ്യൽ മീഡിയ വഴി നീക്കം നടത്തണം” എന്ന് റോ ചീഫ് പറയുന്ന രംഗങ്ങൾ കണ്ട് ചിരിക്കാനേ കഴിയുന്നുള്ളൂ എന്നാണ് നെറ്റിസൺസ് പറയുന്നത്.
ഭാരതീയ സംസ്കാരത്തെയും ഹിന്ദുത്വത്തെയും അധിക്ഷേപിക്കാനുള്ള ശ്രമത്തിനിടയിൽ, ഇന്ത്യൻ ഉദ്യോഗസ്ഥർ സംസാരിക്കുന്നത് കടുപ്പമേറിയ ഉർദു വാക്കുകളാണെന്നത് മറ്റൊരു വിരോധാഭാസം. ഭാരതത്തിൽ നിന്ന് പണം സമ്പാദിച്ച ജാവേദ് ഷെയ്ഖിനെപ്പോലെയുള്ള നടന്മാർ ഇപ്പോൾ ഇന്ത്യക്കെതിരെ വിഷം ചീറ്റുന്ന ബി ഗ്രേഡ് സിനിമകളിൽ അഭിനയിക്കുന്നത് നന്ദികേടാണെന്ന വിമർശനവും ശക്തമാണ്. ധുരന്ധർ സിനിമയിൽ പാകിസ്ഥാനിലെ ല്യാരി മേഖലയിലെ തീവ്രവാദ ശൃംഖലയെ കൃത്യമായി തുറന്നുകാട്ടിയതിന്റെ ജാള്യത മറയ്ക്കാനാണ് ഇത്തരമൊരു നിലവാരമില്ലാത്ത സൃഷ്ടിയുമായി പാകിസ്താൻ രംഗത്തെത്തിയതെന്നാണ് വിലയിരുത്തൽ. ഗൗരവമായി കാണേണ്ട ഒരു സ്പൈ ത്രില്ലർ വെറും കോമഡി ഷോയായി മാറിയ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാകിസ്താൻ്റെ ഈ ‘മറുപടി’ക്ക് ഇന്ത്യൻ സോഷ്യൽ മീഡിയ നൽകുന്ന ഏക മറുപടി പൊട്ടിച്ചിരി മാത്രമാണ്.








