അധികാരമേറ്റ് ആഴ്ചകൾക്കകം നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ കടുത്ത ജനകീയ പ്രക്ഷോഭത്തെ നേരിടുന്നു. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ വിചിത്രമായ കസ്റ്റംസ് തീരുവയും, വിദ്യാർത്ഥി യൂണിയനുകളെ അടിച്ചമർത്തുന്ന നയവുമാണ് നേപ്പാളിനെ കലാപഭൂമിയാക്കിയിരിക്കുന്നത്. കാഠ്മണ്ഡു മേയർ എന്ന നിലയിൽ നിന്ന് പ്രധാനമന്ത്രി പദത്തിലെത്തിയ ബാലൻ ഷായുടെ ഭരണസിരാകേന്ദ്രമായ സിംഹദർബാറിന് മുന്നിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും തെരുവിലിറങ്ങി. ഇതിന് പുറമെ ആഭ്യന്തര മന്ത്രി സുദൻ ഗുരുങ്ങിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ബാലൻ ഷാ സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഇന്ത്യയിൽ നിന്നും കൊണ്ടുവരുന്ന നൂറ് രൂപയിൽ കൂടുതൽ വിലയുള്ള സാധനങ്ങൾക്ക് കസ്റ്റംസ് തീരുവ നിർബന്ധമാക്കിയ സർക്കാർ നടപടിയാണ് പ്രക്ഷോഭത്തിന് പ്രധാന കാരണമായത്. അതിർത്തി പങ്കിടുന്ന നേപ്പാളിലെ സാധാരണക്കാർ ദൈനംദിന ആവശ്യങ്ങൾക്കായി ഇന്ത്യൻ വിപണിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ പ്രായോഗിക സാഹചര്യം പരിഗണിക്കാതെ ഇന്ത്യക്കെതിരെയുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി കൊണ്ടുവന്ന ഈ നയം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. ഇത് ഭാരതവും നേപ്പാളും തമ്മിലുള്ള പുരാതനമായ സാംസ്കാരിക-വാണിജ്യ ബന്ധങ്ങളെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന ആക്ഷേപം ശക്തമാണ്. ഇന്ത്യയോടുള്ള ഈ ശത്രുതാപരമായ സമീപനം നേപ്പാളിന്റെ സാമ്പത്തിക തകർച്ചയ്ക്ക് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തൽ.
യൂണിഫോം ധരിച്ചെത്തിയ സ്കൂൾ-കോളേജ് വിദ്യാർത്ഥികളാണ് പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ളത്. രാഷ്ട്രീയ ബന്ധമുള്ള വിദ്യാർത്ഥി സംഘടനകളെ നിരോധിച്ചതും അവഗണിച്ചതും യുവാക്കൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഇതിന് പുറമെയാണ് ആഭ്യന്തര മന്ത്രി സുദൻ ഗുരുങ്ങിനെതിരെയുള്ള സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവന്നത്. അനധികൃത സ്വത്ത് സമ്പാദനവും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുമായുള്ള അവിശുദ്ധ ബന്ധവും ആരോപിക്കപ്പെടുന്ന ഗുരുങ്ങിന്റെ രാജിക്കായി മുറവിളി ശക്തമാണ്. അധികാരത്തിലെത്തി മാസമാകുന്നതിന് മുൻപേ കടുത്ത അഴിമതി ആരോപണങ്ങളിലും ജനവിരുദ്ധ നയങ്ങളിലും മുങ്ങിനിൽക്കുന്ന ബാലൻ ഷാ സർക്കാരിന് മുന്നിൽ ഭരണത്തുടർച്ച വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഇന്ത്യയുമായുള്ള ബന്ധം വഷളാക്കി ചൈനീസ് താൽപ്പര്യങ്ങളെ സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് ബാലൻ ഷായെ ഇത്തരമൊരു കടുത്ത തീരുമാനങ്ങളിലേക്ക് നയിച്ചതെന്ന വിമർശനവും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നുണ്ട്. ഇതോടെ നേപ്പാൾ രാഷ്ട്രീയം വരും ദിവസങ്ങളിൽ കൂടുതൽ കലുഷിതമാകുമെന്ന് ഉറപ്പായി.










