പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥനായി ഇറങ്ങിത്തിരിച്ച പാകിസ്താന് കനത്ത തിരിച്ചടി. അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാംഘട്ട ചർച്ചകൾക്കായി ഇസ്ലാമാബാദ് ഒരുങ്ങിയെങ്കിലും, പാകിസ്താന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച് ഇറാൻ ചർച്ചയിൽ നിന്ന് പിന്മാറി. ഇതോടെ പാക് തലസ്ഥാനമായ ഇസ്ലാമാബാദ് ദിവസങ്ങളായി നിശ്ചലമായ അവസ്ഥയിലാണ്. യുഎസ് പ്രതിനിധികളുടെ സുരക്ഷയ്ക്കായി നഗരത്തിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ നീട്ടിക്കൊണ്ടുപോകുന്നത് ജനരോഷത്തിന് കാരണമായിട്ടുണ്ട്. കോവിഡ് കാലത്തിന് സമാനമായി കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതോടെ ദിവസവേതനക്കാർ പട്ടിണിയിലായി. ഉദ്യോഗസ്ഥരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുകയാണ്. തെരുവുകളിൽ പോലീസിനെയും സൈന്യത്തെയും അല്ലാതെ മറ്റാരെയും കാണാനില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
യുഎസ് പ്രതിനിധികൾ ചർച്ചയ്ക്കായി ഇസ്ലാമാബാദിൽ എത്താൻ തയ്യാറായി നിൽക്കുകയും അമേരിക്കയുടെ സുരക്ഷാ സന്നാഹങ്ങൾ പാകിസ്താനിൽ ഇറങ്ങുകയും ചെയ്തിരുന്നു. എന്നാൽ, പാക് കരസേനാ മേധാവി ജനറൽ അസിം മുനീർ നേരിട്ട് നടത്തിയ ഇടപെടലുകൾ പോലും ഇറാന്റെ നിലപാട് മാറ്റാൻ പര്യാപ്തമായില്ല. അസിം മുനീർ രാഷ്ട്രീയ-സൈനിക തലങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടും പ്രതിനിധികളെ അയക്കാൻ ഇറാൻ തയ്യാറായില്ല. പാകിസ്താൻ സമാധാന ശ്രമങ്ങളിൽ കാണിക്കുന്ന ആത്മാർത്ഥതയിൽ ഇറാന് കടുത്ത സംശയമുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്താൻ സൈനിക നേതൃത്വം അമേരിക്കയ്ക്ക് അനുകൂലമായി നിലപാടുകൾ മാറ്റുന്നുവെന്നും ഇരട്ട മുഖമാണ് കാണിക്കുന്നതെന്നുമാണ് ഇറാന്റെ പ്രധാന ആരോപണം.
ട്രംപ് ഭരണകൂടത്തിന്റെ അസ്ഥിരമായ നിലപാടുകൾക്കൊപ്പം മധ്യസ്ഥനായ പാകിസ്താൻ കൂടി സംശയനിഴലിലായതോടെ സമാധാന ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. വിദേശ പ്രതിനിധികൾക്കായി നഗരം അടച്ചിട്ടതോടെ ജനങ്ങൾ ദുരിതത്തിലായിട്ടും ചർച്ചകൾ നടക്കാത്തത് പാക് സർക്കാരിന് വലിയ നാണക്കേടായി. അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ പ്രാധാന്യം വർദ്ധിപ്പിക്കാൻ പാകിസ്താൻ നടത്തിയ നീക്കം ഇറാന്റെ ഉറച്ച നിലപാടോടെ പാളിയിരിക്കുകയാണ്. വരും ദിവസങ്ങളിലും ഇസ്ലാമാബാദിൽ നിയന്ത്രണങ്ങൾ തുടരുന്നത് പാക് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാകും. നഗരവാസികൾക്കിടയിൽ പ്രതിഷേധം പുകയുന്നതിനിടെ ഇറാന്റെ വിമുഖത പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കാനാണ് സാധ്യത.











