പത്തനംതിട്ട : അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്നു പറന്നത് സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സന്നിധാനത്തെ ക്ഷേത്ര സമുച്ചയത്തിന് തൊട്ടുമുകളിലൂടെ ഹെലികോപ്റ്റർ വട്ടമിട്ട് പറന്നത്. സംഭവത്തിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പലതവണ താഴ്ന്നു പറന്നത് അവിടെയുണ്ടായിരുന്ന ഭക്തരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരുപോലെ അമ്പരപ്പിച്ചു. പമ്പ പോലീസിനെയോ ശബരിമലയിലെ മറ്റ് സുരക്ഷാ വിഭാഗങ്ങളെയോ മുൻകൂട്ടി അറിയിക്കാതെയായിരുന്നു ഈ പറക്കൽ. കേന്ദ്ര സേനയും സംസ്ഥാന പോലീസും ഉടൻ തന്നെ വയർലെസ് സംവിധാനങ്ങളിലൂടെ വിവരം കൈമാറുകയും ജാഗ്രത നിർദ്ദേശം നൽകുകയും ചെയ്തു.
ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നീ പ്രദേശങ്ങൾ അതീവ സുരക്ഷാ മേഖലയായാണ് കണക്കാക്കുന്നത്. മുൻപ് ഹൈക്കോടതിയും ശബരിമലയ്ക്ക് മുകളിലൂടെയുള്ള ആകാശ യാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി വിഐപി സന്ദർശനങ്ങൾക്കോ രക്ഷാപ്രവർത്തനങ്ങൾക്കോ മാത്രമേ ഇളവുകൾ അനുവദിക്കാറുള്ളൂ.








