ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിങ്‌സും തമ്മിലുള്ള പോരാട്ടത്തിനിടെ ആരാധകരെ ഞെട്ടിച്ച അപകടം. അക്സർ പട്ടേൽ എറിഞ്ഞ പന്തിൽ പ്രിയാൻഷ് ആര്യ അടിച്ച ഷോട്ട് ക്യാച്ച് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഡൽഹി പേസർ ലുങ്കി എൻഗിഡിക്ക് ഗുരുതര പരിക്കേറ്റത്.
പന്ത് ഉയർത്തിയടിച്ച പ്രിയാൻഷ് ആര്യയുടെ ഷോട്ട് മിഡ്-ഓഫിൽ ക്യാച്ച് ചെയ്യാനായി എൻഗിഡി പിന്നിലേക്ക് ഓടി. പിന്നിലേക്ക് ആഞ്ഞ് പന്ത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ എൻഗിഡിയുടെ നിയന്ത്രണം നഷ്ടമാവുകയും തല കഠിനമായി തറയിലിടിക്കുകയും ചെയ്തു. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഔട്ട്ഫീൽഡ് വളരെ കടുപ്പമേറിയതായതിനാൽ വീഴ്ചയുടെ ആഘാതം വർദ്ധിച്ചു.
താരം അനക്കമില്ലാതെ കിടന്നതോടെ ഫിസിയോയും ഡോക്ടറും ഉടൻ മൈതാനത്തെത്തി. സ്ഥിതി ഗൗരവമാണെന്ന് കണ്ടതോടെ സ്ട്രെച്ചറും തുടർന്ന് ആംബുലൻസും മൈതാനത്തേക്ക് എത്തിക്കുകയായിരുന്നു. എൻഗിഡിയുടെ കഴുത്തിൽ ബ്രേസ് ധരിപ്പിച്ചാണ് മൈതാനത്ത് നിന്ന് കൊണ്ടുപോയത്. ആ കാഴ്ച കണ്ട ഗ്രൗണ്ടിൽ ഉണ്ടായിരുന്ന സഹതാരങ്ങളും എതിർ ടീമിലെ താരങ്ങളും എല്ലാം ഷോക്കായി നിൽക്കുക ആയിരുന്നു. പഞ്ചാബ് പരിശീലകൻ റിക്കി പോണ്ടിംഗും ഗ്രൗണ്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. എൻഗിഡിക്ക് പകരക്കാരനായി ദുഷ്മന്ത ചമീര കളത്തിലിറങ്ങി.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി രാഹുലിന്റെ തകർപ്പൻ സെഞ്ച്വറി കരുത്തിൽ 264 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടിയിൽ 3 ഓവറിൽ തന്നെ പഞ്ചാബ് 56 റൺ നേടി കഴിഞ്ഞു.












