വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും സംഘത്തിനും നേരെയുണ്ടായ വെടിവയ്പ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ആശ്വാസം രേഖപ്പെടുത്തി. പ്രസിഡന്റിനും പ്രഥമ വനിത മെലാനിയ ട്രംപിനും വൈസ് പ്രസിഡന്റ് ജെഡി വാൻസിനും പരിക്കേൽക്കാതെ രക്ഷപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
വാഷിംഗ്ടൺ ഹിൽട്ടണിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. ഷോട്ട്ഗണ്ണുമായി എത്തിയ ഒരാൾ സുരക്ഷാ പരിശോധനാ മേഖലയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചു. ഇയാൾ നടത്തിയ വെടിവയ്പ്പിൽ ഒരു സീക്രട്ട് സർവീസ് ഏജന്റിന് വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രതിരോധ വസ്ത്രം ധരിച്ചിരുന്നതിനാൽ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഹാളിൽ വെടിയൊച്ച കേട്ടതോടെ അതിഥികൾ പരിഭ്രാന്തരായി മേശകൾക്ക് താഴെ ഒളിച്ചു. ഉടനടി ഇടപെട്ട സുരക്ഷാ സേന പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് പ്രധാനമന്ത്രി തന്റെ പ്രതികരണം അറിയിച്ചത്. പ്രസിഡന്റ് ട്രംപും പ്രഥമ വനിതയും വൈസ് പ്രസിഡന്റും സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ ആശ്വാസമുണ്ട്. അവരുടെ ക്ഷേമത്തിനായി ആശംസകൾ നേരുന്നു” എന്ന് മോദി കുറിച്ചു.
അക്രമത്തെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും ഇത്തരം പ്രവണതകളെ നിരുപാധികം അപലപിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.









