കെ.എൽ. രാഹുലിന്റെ റെക്കോർഡ് സെഞ്ച്വറി പാഴായതിലും ഡൽഹി ക്യാപിറ്റൽസിന്റെ ദയനീയ ബൗളിംഗ് പ്രകടനത്തിലും പ്രതികരണവുമായി മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഡൽഹിയുടെ പരാജയത്തെക്കുറിച്ച് സംസാരിച്ചത്. ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയിട്ടും ടീമിനെ ജയിപ്പിക്കാൻ കഴിയാത്തത് രാഹുലിന് വലിയ വിഷമമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“രാഹുൽ ഗ്രൗണ്ടിന്റെ എല്ലാ വശത്തേക്കും പായിച്ചു, പക്ഷേ വിക്കറ്റിന് പിന്നിലേക്ക് മാത്രം ഷോട്ടുകൾ കളിച്ചില്ല. അത് ശുദ്ധമായ ക്ലാസ് ബാറ്റിംഗ് ആണ്. തന്റെ സർവ്വവും നൽകിയാണ് രാഹുൽ ഈ ഇന്നിംഗ്‌സ് കെട്ടിപ്പടുത്തത്” എന്ന് ശ്രീകാന്ത് പറഞ്ഞു. “രാഹുലിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇപ്പോൾ കരഞ്ഞുപോയേനെ. ഇത്രയും വലിയൊരു ഇന്നിംഗ്‌സ് കളിച്ചിട്ടും തോൽക്കുമ്പോൾ ബൗളർമാരോട് അലറി വിളിക്കാൻ തോന്നും” ശ്രീകാന്ത് കൂട്ടിച്ചേർത്തു.
ഡൽഹിയുടെ ബൗളിംഗ് നിരയെ ‘ഭീകരം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മുകേഷ് കുമാറിനെയും ആഖിബ് നബിയെയും പഞ്ചാബ് ബാറ്റർമാർ തല്ലിത്തകർത്തു. പ്രഭ്‌സിമ്രാൻ സിംഗിന്റെ പ്രഹരമേറ്റ മുകേഷ് കുമാർ തന്നെ വെറുതെ വിടാൻ അപേക്ഷിക്കുന്ന അവസ്ഥയിലായിരുന്നുവെന്നും ശ്രീകാന്ത് പരിഹസിച്ചു. ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എൻഗിഡി പരിക്കേറ്റ് പുറത്തായത് ഡൽഹിക്ക് വലിയ തിരിച്ചടിയായെന്ന് ശ്രീകാന്ത് നിരീക്ഷിച്ചു.
ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ വീണ് സ്ട്രെച്ചറിലാണ് എൻഗിഡിയെ മൈതാനത്ത് നിന്ന് മാറ്റിയത്. എൻഗിഡിയുടെ നാല് ഓവറുകൾ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഡൽഹി ജയിക്കുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ 264 റൺസ് എന്ന കൂറ്റൻ സ്കോർ നേടിയിട്ടും 18.5 ഓവറിൽ ഡൽഹി തോൽവി സമ്മതിക്കുകയായിരുന്നു. നിലവിൽ പോയിന്റ് ടേബിളിൽ ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവുമായി ഡൽഹി ആറാം സ്ഥാനത്താണ്.











