ലോകത്തെ ഏറ്റവും ശക്തമായ സുരക്ഷാ വലയങ്ങളിലൊന്നാണ് അമേരിക്കൻ പ്രസിഡന്റിന്റേത്. അടുത്തിടെ പ്രസിഡന്റിന് നേരെ ഉണ്ടായ വെടിവെയ്പ്പ് ശ്രമത്തിന് ശേഷവും അദ്ദേഹത്തിന് പരിക്കേൽക്കാതെ സംരക്ഷിക്കാൻ സാധിച്ചത് ഈ സുരക്ഷാ സംവിധാനത്തിന്റെ മികവുകൊണ്ടാണ്. എന്നാൽ സുരക്ഷാ പരിശോധനകൾ വെട്ടിച്ച് അക്രമി എത്തിയത് വലിയ ചോദ്യങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
പ്രേസിടെന്റിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ രഹസ്യപാലകരാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സീക്രട്ട് സർവീസ്. വ്യാജ കറൻസികളെ നേരിടാൻ 1865-ൽ രൂപീകരിച്ച ഏജൻസിയാണിത്. 1901-ൽ വില്യം മക്കിൻലി കൊല്ലപ്പെട്ടതോടെയാണ് പ്രസിഡന്റിന്റെ സുരക്ഷാ ചുമതല ഇവർ ഏറ്റെടുത്തത്. നിലവിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അവരുടെ കുടുംബാംഗങ്ങൾ, സന്ദർശനത്തിനെത്തുന്ന ലോകനേതാക്കൾ എന്നിവർക്ക് സീക്രട്ട് സർവീസ് 24 മണിക്കൂറും സുരക്ഷ നൽകുന്നു. ഏകദേശം 3,200 സ്പെഷ്യൽ ഏജന്റുമാരും ഓഫീസർമാരും അടങ്ങുന്ന സംഘമാണ് പ്രസിഡന്റിന് കാവൽ നിൽക്കുന്നത്.
പ്രസിഡന്റിന് തൊട്ടടുത്തുള്ള ഈ സംഘം ഏത് നിമിഷവും അദ്ദേഹത്തിന് ചുറ്റും ‘മനുഷ്യ കവചം’ തീർക്കാൻ തയ്യാറായി നിൽക്കുന്നവരാണ്. എഐ അധിഷ്ഠിത ക്യാമറകൾ, ഡ്രോണുകൾ, എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ഇവർ ഉപയോഗിക്കുന്നു. പ്രാദേശിക പോലീസ് സേനകളുടെ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ഗതാഗത നിയന്ത്രണം, ബാരിക്കേഡുകൾ, വ്യോമപാത നിരോധനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. എഫ്ബിഐ , സിഐഎ തുടങ്ങിയ ഏജൻസികളുമായി സഹകരിച്ച് ഭീഷണികൾ മുൻകൂട്ടി കണ്ടെത്തുന്നു.
‘കാഡിലാക് വൺ’ എന്ന് വിളിക്കപ്പെടുന്ന പ്രസിഡന്റിന്റെ ഔദ്യോഗിക ലിമോസിൻ പൂർണ്ണമായും വെടിയുണ്ടകളെ പ്രതിരോധിക്കുന്നതാണ്. ഇതിനുള്ളിൽ രാത്രി കാഴ്ചയ്ക്കുള്ള സംവിധാനങ്ങളും പ്രസിഡന്റിന്റെ ബ്ലഡ് ഗ്രൂപ്പിലുള്ള രക്തശേഖരവും ഉണ്ടാകും. അദ്ദേഹം യാത്ര ചെയ്യുന്നത് എയർ ഫോഴ്‌സ് വൺ വിമാനത്തിലാണ്. ആകാശത്തെ കമാൻഡ് സെന്റർ എന്നറിയപ്പെടുന്ന ഈ വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനങ്ങളുണ്ട്. വിമാനം പറക്കുമ്പോൾ യുദ്ധവിമാനങ്ങൾ അകമ്പടി സേവിക്കാറുണ്ട്. ഒരു ഡോക്ടർ എപ്പോഴും പ്രസിഡന്റിനൊപ്പം യാത്ര ചെയ്യും. ഏത് അടിയന്തര സാഹചര്യവും നേരിടാൻ മൊബൈൽ സർജിക്കൽ യൂണിറ്റുകളും സജ്ജമായിരിക്കും.










