റിയാലിറ്റി താരവും നടനുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പീഡന പരാതി. ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് കൊച്ചിയിൽ താമസിക്കുന്ന യുവതിയാണ് ഇന്ന് രാവിലെ പാലാരിവട്ടം പോലീസിൽ പരാതി നൽകിയത്. നിരവധി തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്നും പണം നൽകിയില്ലെങ്കിൽ നഗ്ന ദൃശ്യങ്ങൾ പോൺ സൈറ്റിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
സോഷ്യൽ മീഡിയ വഴിയാണ് 2023ൽ ഷിയാസ് കരീമിനെ പരിചയപ്പെട്ടത്. 2024ൽ കൊച്ചിയിലും കോഴിക്കോടുമുള്ള ഹോട്ടലുകളിൽ വച്ച് പലതവണ ലൈംഗികമായി ഉപദ്രവിച്ചു. ജീവിതവസാനം വരെ കൂടെ നിർത്താമെന്നും ബിസിനസിൽ പങ്കാളിയാക്കാമെന്നും പറഞ്ഞ് കബളിപ്പിച്ച് പണം തട്ടി.
കൊച്ചിയിൽ ജിം ആരംഭിക്കാൻ, കോഴിക്കോട് സ്ഥലം വാങ്ങാൻ എന്നിങ്ങനെയുള്ള ആവശ്യങ്ങൾ പറഞ്ഞാണ് പണം വാങ്ങിയത്. ഷിയാസ് വിവാഹിതനാണെന്ന വിവരം തന്നിൽ നിന്നും മറച്ചു വച്ചു. വിവാഹ ശേഷവും തന്നെ ചൂഷണം ചെയ്തു. 65 ലക്ഷത്തോളം രൂപ ഷിയാസ് തട്ടിയെടുത്തു.
പണം നൽകിയില്ലെങ്കിൽ തനിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പോൺ സൈറ്റുകളിലും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഷിയാസിന്റെ സുഹൃത്ത് ഫ്‌ളാറ്റിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി ചിത്രങ്ങൾ എടുത്തതായും പരാതിയിൽ പറയുന്നുണ്ട്.
അതേസമയം, ഷിയാസ് കരീമിനെതിരെ എത്തുന്ന രണ്ടാമത്തെ പീഡന പരാതിയാണിത്. കാസർകോട് ഹൊസ്ദുർഗ് സ്വദേശിയായ ജിം ട്രെയ്‌നറെ പീഡിപ്പിച്ച കേസിലും ഷിയാസ് പ്രതിയായിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ ഷിയാസ് കരീം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.










