മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാനും ആഗോളതലത്തിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമായി ഇറാൻ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അമേരിക്കൻ ഭരണകൂടം തള്ളിയതായി സൂചന. ഇറാന്റെ ആണവ പരിപാടി സംബന്ധിച്ച ചർച്ചകൾ പിന്നീട് നടത്താമെന്ന നിർദ്ദേശമാണ് ട്രംപിനെ ചൊടിപ്പിച്ചത്.
സമാധാന കരാറിനായി ഇറാൻ മുന്നോട്ടുവെച്ച വ്യവസ്ഥകൾ ഇവയാണ്:
1 . ഇറാന്റെ തുറമുഖങ്ങൾക്കും രാജ്യത്തിനും മേലുള്ള അമേരിക്കയുടെ ഉപരോധം പിൻവലിക്കണം.
2 . മിഡിൽ ഈസ്റ്റിലെ യുദ്ധം അമേരിക്ക അവസാനിപ്പിക്കണം.
3 . ഇറാന്റെ ആണവ പരിപാടിയെക്കുറിച്ചുള്ള ചർച്ചകൾ നയതന്ത്ര പ്രക്രിയയുടെ പിന്നീടുള്ള ഘട്ടത്തിലേക്ക് മാറ്റിവെക്കണം.
എന്നാൽ ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നത് തടയുക എന്നതായിരുന്നു യുദ്ധത്തിന്റെ തന്നെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് ആവർത്തിക്കുന്നു. ആണവ ചർച്ചകൾ ഒഴിവാക്കിയുള്ള ഒരു കരാറിനും അമേരിക്ക തയ്യാറല്ലെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. : അമേരിക്കൻ ജനതയ്ക്കും ലോകത്തിനും ഗുണകരമായ ഒരു കരാർ മാത്രമേ പ്രസിഡന്റ് ഉണ്ടാക്കൂ എന്ന് വൈറ്റ് ഹൗസ് വക്താവ് ഒലീവിയ വെയ്‌ൽസ് പ്രസ്താവിച്ചു. ഇറാന്റെ ഉള്ളിൽ ‘ഹാർഡ്‌ലൈനർമാരും’ ‘മോഡറേറ്റുകളും’ തമ്മിൽ കടുത്ത ഭിന്നതയുണ്ടെന്നും ആരുമായാണ് ചർച്ച നടത്തേണ്ടതെന്ന് അവർക്ക് തന്നെ അറിയില്ലെന്നും ട്രംപ് പരിഹസിച്ചു.
ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ട്രംപിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ലോകത്തിലെ അഞ്ചിലൊന്ന് എണ്ണയും ഗ്യാസും കടന്നുപോകുന്ന പാതയാണിത്. മിഡ്‌ടേം ഇലക്ഷൻ അടുത്തിരിക്കെ എണ്ണവില വർദ്ധിക്കുന്നത് ട്രംപിന് തിരിച്ചടിയാണ്. ഉപരോധം കാരണം വളം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന സാധനങ്ങളുടെ വില ലോകമെമ്പാടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.








