വൈറ്റ് ഹൗസിൽ നടന്ന വിരുന്നിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ബ്രിട്ടീഷ് രാജാവ് കിംഗ് ചാൾസ് മൂന്നാമൻ നൽകിയ നർമ്മം കലർന്ന മറുപടി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാകുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക സഹായിച്ചില്ലായിരുന്നെങ്കിൽ യൂറോപ്യൻ രാജ്യങ്ങൾ ജർമ്മൻ സംസാരിക്കേണ്ടി വരുമായിരുന്നുവെന്ന ട്രംപിന്റെ മുൻപത്തെ പരാമർശത്തിനാണ് രാജാവ് മറുപടി നൽകിയത്. “ഞങ്ങൾ (ബ്രിട്ടൻ) ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ഇന്ന് ഫ്രഞ്ച് സംസാരിക്കുമായിരുന്നു” എന്ന് രാജാവ് തമാശരൂപേണ പറഞ്ഞു. വടക്കേ അമേരിക്കയിലെ ബ്രിട്ടീഷ്-ഫ്രഞ്ച് കോളനി യുദ്ധങ്ങളെ മുൻനിർത്തിയായിരുന്നു ഈ പരാമർശം.
വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിംഗ് പൊളിച്ച് 400 മില്യൺ ഡോളർ ചിലവിൽ വലിയ ബോൾറൂം നിർമ്മിച്ച ട്രംപിന്റെ നടപടിയെയും രാജാവ് പരിഹസിച്ചു. 1814-ൽ ബ്രിട്ടീഷ് സൈന്യം വൈറ്റ് ഹൗസിന് തീയിട്ടതിനെ “റിയൽ എസ്റ്റേറ്റ് വികസനം” എന്നാണ് അദ്ദേഹം തമാശയായി വിശേഷിപ്പിച്ചത്. വിരുന്നിലെ ഭക്ഷണത്തെ പ്രശംസിക്കവേ, ഇത് 1773-ലെ ‘ബോസ്റ്റൺ ടീ പാർട്ടി’യേക്കാൾ (ബ്രിട്ടീഷ് തേയില കടലിലെറിഞ്ഞ സമരം) എത്രയോ മെച്ചപ്പെട്ടതാണെന്നും രാജാവ് കൂട്ടിച്ചേർത്തു.
അതേസമയം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വലിയ ആരാധകനായ ട്രംപ്, ഡെമോക്രാറ്റുകളെപ്പോലും എഴുന്നേറ്റ് നിന്ന് കൈയടിപ്പിക്കാൻ ചാൾസ് രാജാവിന് സാധിച്ചുവെന്നും തനിക്ക് അതിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും തമാശയായി പറഞ്ഞു. ഇറാാൻ യുദ്ധവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും ട്രംപും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 1944-ൽ പുറത്തിറക്കിയ ‘എച്ച്എംഎസ് ട്രംപ്’ എന്ന അന്തർവാഹിനിയുടെ മണി രാജാവ് പ്രസിഡന്റിന് സമ്മാനമായി നൽകി.









