ലോകം ഉറ്റുനോക്കുന്ന എലോൺ മസ്ക് – ഓപ്പൺ എഐ (OpenAI) നിയമയുദ്ധത്തിൽ ആദ്യ വാരം പിന്നിടുമ്പോൾ ചർച്ചയാകുന്നത് ഷിവോൺ സിലിസ് എന്ന ഇന്ത്യൻ വംശജയുടെ പേര്. കേസിന്റെ വിചാരണ വേളയിൽ മസ്കും ഷിവോണും തമ്മിലുള്ള വ്യക്തിപരവും ഔദ്യോഗികവുമായ ബന്ധങ്ങൾ സംബന്ധിച്ച നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. വിചാരണയുടെ തുടക്കത്തിൽ ഷിവോണിനെ തന്റെ ‘ചീഫ് ഓഫ് സ്റ്റാഫ്’ എന്ന് മാത്രം വിശേഷിപ്പിച്ച മസ്ക്, പിന്നീട് തിരുത്തിപ്പറഞ്ഞു. താൻ ഷിവോണിനൊപ്പമാണ് താമസിക്കുന്നതെന്നും തന്റെ നാല് മക്കളുടെ അമ്മയാണ് ഷിവോണെന്നും മസ്ക് കോടതിയിൽ വെളിപ്പെടുത്തി. എന്നാൽ മസ്കിന്റെ സ്വകാര്യ ജീവിതത്തേക്കാൾ ഉപരിയായി, ഷിവോൺ സിലിസിന് മസ്കിന്റെ കമ്പനികളിലും ഓപ്പൺ എഐയിലുമുള്ള സ്വാധീനമാണ് ഇപ്പോൾ കോടതിയുടെ നിരീക്ഷണത്തിലുള്ളത്.
കാനഡയിൽ ജനിച്ച ഷിവോണിന്റെ മാതാവ് പഞ്ചാബി വംശജയാണ്. യേൽ സർവകലാശാലയിലെ പഠനത്തിന് ശേഷം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഷിവോൺ, ഐബിഎമ്മിലും ബ്ലൂംബെർഗ് ബീറ്റയിലുമാണ് കരിയർ ആരംഭിച്ചത്. 2015-ൽ ഫോബ്സിന്റെ ’30 അണ്ടർ 30′ പട്ടികയിൽ ഇടംപിടിച്ചതോടെയാണ് അവർ ടെക് ലോകത്ത് ശ്രദ്ധേയയായത്. 2016 മുതൽ ഓപ്പൺ എഐയിൽ ഉപദേശകയായി പ്രവർത്തിച്ച ഷിവോൺ, 2023 വരെ അതിന്റെ നോൺ-പ്രോഫിറ്റ് ബോർഡിലും അംഗമായിരുന്നു. ഇതേ കാലയളവിൽ തന്നെ മസ്കിന്റെ ടെസ്‌ലയിലും ന്യൂറലിങ്കിലും അവർ ഉന്നത പദവികൾ വഹിച്ചിരുന്നു. ഓപ്പൺ എഐ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് മാറി വാണിജ്യ താൽപ്പര്യങ്ങളിലേക്ക് തിരിഞ്ഞു എന്ന മസ്കിന്റെ ആരോപണത്തിന് ബലം നൽകുന്ന തെളിവുകൾ ഷിവോണിലൂടെ ലഭിക്കുമെന്നാണ് മസ്ക് ക്യാമ്പ് കരുതുന്നത്.
മസ്ക് 2018-ൽ ഓപ്പൺ എഐ ബോർഡ് വിട്ടതിന് ശേഷവും ഷിവോൺ സിലിസ് അവിടെ തുടർന്നിരുന്നു. മസ്കും ഓപ്പൺ എഐ നേതൃത്വവും തമ്മിലുള്ള നിർണ്ണായക വിവരങ്ങൾ കൈമാറുന്ന കണ്ണിയായി ഷിവോൺ പ്രവർത്തിച്ചിരുന്നോ എന്നാണ് കോടതി പരിശോധിക്കുന്നത്. വിചാരണയ്ക്കിടെ പുറത്തുവന്ന സന്ദേശങ്ങൾ പ്രകാരം, ഓപ്പൺ എഐയുമായുള്ള ബന്ധം തുടരണോ എന്ന് ഷിവോൺ മസ്കിനോട് ചോദിച്ചിരുന്നതായും, വിവരങ്ങൾ അറിയാൻ വേണ്ടി അവിടെ തുടരാൻ മസ്ക് നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. മസ്കിന്റെ സ്വന്തം എഐ കമ്പനിയായ xAI-യുടെ പ്രവർത്തനങ്ങളിലും ഷിവോണിന്റെ പങ്ക് ചർച്ചയാകുന്നുണ്ട്. ടെക് ലോകത്തെ രണ്ട് അതികായന്മാർ തമ്മിലുള്ള യുദ്ധത്തിൽ ഈ ഇന്ത്യൻ വംശജയുടെ മൊഴികളും മുൻകാല ഇടപെടലുകളും നിർണ്ണായക വഴിത്തിരിവായേക്കും.











