ഐഎഎസ് ഉദ്യോഗസ്ഥനായ എൻ. പ്രശാന്തിനെതിരെ സർക്കാർ വീണ്ടും കടുത്ത അച്ചടക്ക നടപടികളിലേക്ക് നീങ്ങുന്നു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിക്കുകയും ഭരണകൂടത്തിനെതിരെ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തതിനാണ് പുതിയ നടപടി. സിവിൽ സർവീസ് ചരിത്രത്തിൽ അത്യപൂർവ്വമായി മാത്രം സംഭവിക്കുന്ന വിധത്തിൽ, എട്ടാം തവണയാണ് പ്രശാന്ത് അച്ചടക്ക നടപടി നേരിടുന്നത്.
നിലവിൽ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്ന പ്രശാന്തിന്റെ സസ്പെൻഷൻ കാലാവധി പുനഃപരിശോധിക്കാൻ റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് എട്ടാമത്തെ നടപടി ആരംഭിച്ചത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് പ്രശാന്തിന് പുതിയ നോട്ടീസ് നൽകിയത്. സർക്കാരിനെതിരെയുള്ള പരസ്യമായ പ്രസ്താവനകൾ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വ്യക്തിപരമായ അധിക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചതിനെത്തുടർന്നാണ് 2024 നവംബർ 11-ന് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. ഉന്നത ഉദ്യോഗസ്ഥർക്കിടയിലെ ഈ പോര് സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. തുടർന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സസ്പെൻഷൻ ഉത്തരവിൽ ഒപ്പിടുകയായിരുന്നു.
പ്രശാന്തിനെ സസ്പെൻഡ് ചെയ്ത അതേദിവസം തന്നെ മതാടിസ്ഥാനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനായ കെ. ഗോപാലകൃഷ്ണനെയും സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. കേരളത്തിന്റെ സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമായാണ് രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്പെൻഡ് ചെയ്യുന്നത്. എന്നാൽ, പിന്നീട് ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ പിൻവലിക്കാൻ സർക്കാർ തയ്യാറായെങ്കിലും പ്രശാന്തിനെതിരെയുള്ള നടപടികൾ ഓരോ ഘട്ടത്തിലും കർശനമാക്കുകയാണ് ചെയ്തത്.
സർക്കാർ വിശദീകരണം ആവശ്യപ്പെട്ടപ്പോഴെല്ലാം പരിഹാസരൂപേണയുള്ള മറുപടികൾ നൽകിയതും സസ്പെൻഷൻ കാലയളവിലും മാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കുന്നതും പ്രശാന്തിന് തിരിച്ചടിയായി. സർക്കാരിന്റെ നയങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും പരസ്യമായി വെല്ലുവിളിക്കുന്നത് സിവിൽ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ. പുതിയ നടപടി കൂടി വന്നതോടെ പ്രശാന്തിന്റെ സർവീസിലേക്കുള്ള തിരിച്ചുവരവ് വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.











