ഭാരതത്തിന്റെ ശാസ്ത്രീയ മികവിന്റെയും കരുത്തിന്റെയും അടയാളമായ 1998-ലെ പൊഖ്‌റാൻ ആണവ പരീക്ഷണത്തിന്റെ സ്മരണ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ശാസ്ത്രസമൂഹത്തെ അഭിനന്ദിച്ചു. ആത്മനിർഭർ ഭാരതം കെട്ടിപ്പടുക്കുന്നതിൽ സാങ്കേതികവിദ്യ പ്രധാന തൂണാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. 1998-ൽ രാജസ്ഥാനിലെ പൊഖ്‌റാനിൽ നടന്ന ആണവ പരീക്ഷണം ഭാരതത്തിന്റെ ശാസ്ത്രീയ മികവിന്റെയും അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെയും അടയാളമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിൽ 1998 മെയ് മാസത്തിലാണ് പൊഖ്‌റാൻ-II ആണവ പരീക്ഷണങ്ങൾ നടന്നത്. ഡോ. എ.പി.ജെ. അബ്ദുൽ കലാം, ആർ. ചിദംബരം തുടങ്ങിയ പ്രമുഖ ശാസ്ത്രജ്ഞരാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകിയത്. ശാസ്ത്രജ്ഞരുടെയും എൻജിനീയർമാരുടെയും നേട്ടങ്ങളെ ആദരിക്കുന്നതിനായി 1999-ലാണ് വാജ്‌പേയി സർക്കാർ മെയ് 11 ദേശീയ സാങ്കേതിക ദിനമായി പ്രഖ്യാപിച്ചത്.
സാങ്കേതികവിദ്യ ഇന്നൊവേഷനുകൾക്ക് വേഗത കൂട്ടുകയും സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഗവേഷണങ്ങൾക്കും പുതിയ കണ്ടെത്തലുകൾക്കും സർക്കാർ എന്നും പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. പതിറ്റാണ്ടുകൾ നീണ്ട കഠിനാധ്വാനത്തിന്റെ ഫലമാണ് ഇന്ത്യയുടെ ആണവ പദ്ധതിയെന്ന് ആണവോർജ്ജ വകുപ്പ് വ്യക്തമാക്കി. കംപ്യൂട്ടർ സിമുലേഷൻ സോഫ്റ്റ്‌വെയറുകൾ, ഷോക്ക് വേവ് ഫിസിക്സ് തുടങ്ങിയ മേഖലകളിൽ ഇന്ത്യ ഇന്ന് ലോകോത്തര നിലവാരത്തിലുള്ള അറിവ് നേടിയിട്ടുണ്ട്.










