പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനകൾക്ക് ഇന്ത്യയിൽ നിന്നും ലഹരിമരുന്ന് കടത്തിലൂടെ പണമെത്തിച്ചിരുന്ന പിടികിട്ടാപ്പുള്ളി ഇക്ബാൽ സിംഗ് എന്ന ‘ഷെറ’ എൻഐഎയുടെ പിടിയിലായി. വർഷങ്ങൾ നീണ്ട നയതന്ത്ര-നിയമ പോരാട്ടത്തിനൊടുവിൽ പോർച്ചുഗലിൽ നിന്ന് നാടുകടത്തിയാണ് (Extradition) ഇയാളെ ഇന്ത്യയിലെത്തിച്ചത്. ഇന്ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയ ഷെറയെ എൻഐഎ സംഘം ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഹിസ്ബുൾ മുജാഹിദ്ദീൻ (HM) ഭീകരർക്കായി പ്രവർത്തിച്ചിരുന്ന ഇയാൾ 2020-ലാണ് ഇന്ത്യയിൽ നിന്ന് മുങ്ങിയത്. പാക് പിന്തുണയോടെ പ്രവർത്തിക്കുന്ന നർക്കോ-ഭീകര ശൃംഖലയെ തകർക്കുന്നതിൽ എൻഐഎ കൈവരിച്ച ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ഇത് വിലയിരുത്തപ്പെടുന്നു.
അമൃത്സർ സ്വദേശിയായ ഷെറ പാകിസ്ഥാനിൽ നിന്നും പഞ്ചാബ് അതിർത്തി വഴി വൻതോതിൽ ഹെറോയിൻ കടത്തുന്ന സംഘത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു. ലഹരിമരുന്ന് വിൽപനയിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് രൂപ ഹവാലാ ഇടപാടുകൾ വഴി കാശ്മീരിലെ ഹിസ്ബുൾ ഭീകരർക്കും പാകിസ്ഥാനിലെ അവരുടെ ഹാൻഡ്ലർമാർക്കും എത്തിച്ചു നൽകുകയായിരുന്നു ഇയാളുടെ രീതി. ഇതിനായി പഞ്ചാബ് കേന്ദ്രീകരിച്ച് വലിയൊരു അധോലോക സംഘത്തെ തന്നെ ഇയാൾ വളർത്തിയെടുത്തിരുന്നു. ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് നിലവിലുള്ള ഷെറയെ പിടികൂടാൻ എൻഐഎ ശക്തമായ സമ്മർദ്ദമാണ് പോർച്ചുഗീസ് സർക്കാരിന് മേൽ ചെലുത്തിയത്.
ഹിസ്ബുൾ കമാൻഡറായിരുന്ന റിയാസ് നായ്‌ക്കുവിന്റെ അടുത്ത അനുയായി ഹിലാൽ അഹമ്മദ് ഷെർഗോജ്രി പിടിയിലായതോടെയാണ് ഈ വലിയ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. ഹിലാലിൽ നിന്ന് അന്ന് 29 ലക്ഷം രൂപയുടെ ലഹരിപ്പണം പോലീസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പഞ്ചാബിലെ വിവിധയിടങ്ങളിൽ നിന്നായി 32 ലക്ഷം രൂപ കൂടി കണ്ടെടുത്തു. ഈ ശൃംഖലയുടെ മുകളിലത്തെ കണ്ണി ഷെറയാണെന്ന് എൻഐഎ വ്യക്തമാക്കിയതോടെയാണ് ഇയാൾ വിദേശത്തേക്ക് കടന്നത്. ഭാരതത്തിന്റെ സുരക്ഷയെയും യുവതലമുറയെയും തകർക്കാൻ ശ്രമിക്കുന്ന നർക്കോ-ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് എൻഐഎ സ്വീകരിക്കുന്നത്. ഷെറയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള കൂടുതൽ ഭീകര ബന്ധങ്ങളും ലഹരിക്കടത്ത് ശൃംഖലകളും വെളിച്ചത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യദ്രോഹികൾക്ക് ലോകത്തിന്റെ ഏത് കോണിൽ ഒളിച്ചാലും ഭാരതത്തിന്റെ നീതിപീഠത്തിന് മുന്നിൽ എത്തേണ്ടി വരുമെന്ന ശക്തമായ സന്ദേശമാണ് ഈ അറസ്റ്റിലൂടെ മോദി സർക്കാർ നൽകുന്നത്. വരും ദിവസങ്ങളിൽ ഈ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കനത്ത സുരക്ഷയിലാണ് ഷെറയെ എൻഐഎ ആസ്ഥാനത്തേക്ക് മാറ്റിയത്.









