ബംഗാളിന്റെ തനത് സംസ്കാരത്തെയും ഭക്ഷണരീതിയെയും ബിജെപി തകർക്കുമെന്ന തൃണമൂൽ കോൺഗ്രസിന്റെയും മമതാ ബാനർജിയുടെയും വ്യാജപ്രചാരണങ്ങൾക്കുള്ള കനത്ത തിരിച്ചടിയുമായി പുതിയ ബിജെപി സർക്കാർ. ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളിൽ മീനും മുട്ടയും നിരോധിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് വേളയിൽ മമതയും കൂട്ടരും ആവർത്തിച്ചിരുന്നത്. എന്നാൽ ഈ കുപ്രചാരണങ്ങളെ കടപുഴക്കി, സംസ്ഥാനത്തെ സർക്കാർ സബ്‌സിഡി കാന്റീനുകൾ വഴി വെറും അഞ്ച് രൂപയ്ക്ക് ചോറും മീൻ കറിയും നൽകാൻ ബിജെപി സർക്കാർ തീരുമാനിച്ചു. ബംഗാളിന്റെ സ്വത്വമായ മത്സ്യഭക്ഷണം തന്നെ ജനകീയ ക്ഷേമപദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ ബിജെപിയുടെ ദേശീയതയും വികസന രാഷ്ട്രീയവും ജനപക്ഷത്താണെന്ന് ഒരിക്കൽ കൂടി തെളിയുകയാണ്.
സംസ്ഥാനത്തെ സാധാരണക്കാരുടെ ഭക്ഷണശീലങ്ങളിൽ പ്രധാനമായ മീൻ വിഭവങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നത് വഴി വലിയൊരു വിഭാഗം ജനങ്ങളെ ചേർത്തുപിടിക്കാനാണ് സർക്കാർ നീക്കം. മുൻപ് ഇതേ നിരക്കിൽ മുട്ടയും ചോറുമായിരുന്നു നൽകിയിരുന്നത്. എന്നാൽ ബംഗാളിന്റെ ആത്മാവായ ‘മാച്ച്-ഭാത്ത്’ (മത്സ്യവും ചോറും) പദ്ധതിയുടെ ഭാഗമാക്കിയതോടെ മമതയുടെ രാഷ്ട്രീയ തന്ത്രങ്ങളാണ് പാളിയത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബിജെപി നേതാക്കൾ മീൻ ചന്തകൾ സന്ദർശിച്ചും മീൻ കഴിച്ചും നടത്തിയ പ്രതിരോധങ്ങൾ വെറും പ്രകടനമല്ലെന്ന് തെളിയിക്കുന്നതാണ് ഈ സർക്കാർ തീരുമാനം. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം മീൻ വിരുന്നുകൾ നടത്തി ബിജെപി പ്രവർത്തകർ വിജയം ആഘോഷിച്ചിരുന്നു.
വിപണിയിൽ മത്സ്യത്തിന് വില വർധിച്ചതോടെ സാധാരണ കുടുംബങ്ങൾക്കും ദിവസക്കൂലിക്കാർക്കും മീൻ വാങ്ങുക എന്നത് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരുന്നു. ഈ പ്രതിസന്ധി പരിഗണിച്ചാണ് തൊഴിലാളികളെയും താഴ്ന്ന വരുമാനക്കാരെയും ലക്ഷ്യമിട്ട് സർക്കാർ ഈ വിപ്ലവകരമായ പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതിക്ക് ഭരണതലത്തിൽ അംഗീകാരം ലഭിച്ചതായും ഉടൻ തന്നെ സംസ്ഥാനത്തെ എല്ലാ സർക്കാർ കാന്റീനുകളിലും ഇത് പ്രാവർത്തികമാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ബംഗാളിന്റെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ കോണുകളിലും ഈ സേവനം ലഭ്യമാക്കാനാണ് ലക്ഷ്യം. ഭാരതീയ സംസ്കാരത്തെയും പ്രാദേശിക തനിമയെയും ഒരേപോലെ ഉയർത്തിപ്പിടിക്കുന്ന ബിജെപി സർക്കാരിന്റെ ഈ നീക്കം വരും ദിവസങ്ങളിൽ ബംഗാൾ രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയമായ പദ്ധതിയായി മാറുമെന്നുറപ്പാണ്.












