കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിർബന്ധിത ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാതെ കന്നുകാലികളെയോ പോത്തുകളെയോ കശാപ്പ് ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചുകൊണ്ട് ബിജെപി സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. 1950-ലെ പശ്ചിമ ബംഗാൾ ആനിമൽ സ്ലോട്ടർ കൺട്രോൾ ആക്റ്റിലെ വ്യവസ്ഥകളും 2018-ലെ കൽക്കട്ട ഹൈക്കോടതി ഉത്തരവും ഉദ്ധരിച്ചാണ് സർക്കാർ നടപടി.
നഗരസഭാ ചെയർമാനോ പഞ്ചായത്ത് സമിതി പ്രസിഡന്റോ സർക്കാർ വെറ്ററിനറി ഓഫീസറുമായി ചേർന്ന് സംയുക്തമായി വേണം ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാൻ. മൃഗത്തിന് 14 വയസ്സിൽ കൂടുതൽ പ്രായമുണ്ടായിരിക്കണം. കൂടാതെ, ജോലി ചെയ്യാനോ പ്രജനനത്തിനോ കഴിയാത്തതോ ആയ മൃഗങ്ങളെ മാത്രമേ കശാപ്പ് ചെയ്യാൻ അനുവദിക്കൂ. ഇത് രേഖാമൂലം സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
മുൻസിപ്പൽ കശാപ്പുശാലകളിലോ പ്രാദേശിക ഭരണകൂടം നിശ്ചയിച്ചിട്ടുള്ള പ്രത്യേക കേന്ദ്രങ്ങളിലോ മാത്രമേ കശാപ്പ് നടത്താൻ പാടുള്ളൂ. പൊതുസ്ഥലങ്ങളിലെ അനധികൃത കശാപ്പ് കർശനമായി നിരോധിച്ചു. നിയമലംഘനം നടത്തുന്നവർക്ക് ആറ് മാസം വരെ തടവോ, 1,000 രൂപ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. സർട്ടിഫിക്കറ്റ് നിരസിക്കപ്പെട്ടാൽ 15 ദിവസത്തിനുള്ളിൽ സംസ്ഥാന സർക്കാരിന് അപ്പീൽ നൽകാനും വ്യവസ്ഥയുണ്ട്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരത്തിൽ വന്നതിന് പിന്നാലെയാണ് ഈ നിർണ്ണായക നീക്കം. 294 അംഗ നിയമസഭയിൽ 206 സീറ്റുകൾ നേടിയാണ് ബിജെപി വൻ വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 212 സീറ്റുകൾ ഉണ്ടായിരുന്ന തൃണമൂൽ കോൺഗ്രസ് ഇത്തവണ 80 സീറ്റുകളിലേക്ക് ചുരുങ്ങി










