ആഗോള രാഷ്ട്രീയത്തിലെ കരുത്തുറ്റ ശബ്ദമായി ഭാരതം മാറുന്ന കാഴ്ചയ്ക്കാണ് ബ്രിക്സ് (BRICS) വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി സാക്ഷ്യം വഹിച്ചത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലെയും ചെങ്കടലിലെയും സുരക്ഷാ ഭീഷണികളെക്കുറിച്ച് ഇറാനെയും യുഎഇയെയും സാക്ഷിയാക്കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തിയ പ്രസ്താവന ലോകരാജ്യങ്ങൾക്കിടയിൽ വലിയ ചർച്ചയാകുന്നു. ലോകത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അന്താരാഷ്ട്ര സമുദ്രപാതകളിലെ തടസ്സമില്ലാത്ത ഗതാഗതം അനിവാര്യമാണെന്നും, സമാധാനം എന്നത് ഭാഗികമായി നടപ്പിലാക്കേണ്ട ഒന്നല്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിലെ ഭിന്നതകൾക്കിടയിലും ഭാരതത്തിന്റെ ദേശീയ താൽപ്പര്യങ്ങൾക്കും ആഗോള സുരക്ഷയ്ക്കും മുൻഗണന നൽകുന്ന നരേന്ദ്ര മോദി സർക്കാരിന്റെ ഇച്ഛാശക്തിയാണ് ജയശങ്കറിലൂടെ പുറത്തുവന്നത്.
യുഎഇയുടെയും ഇറാന്റെയും വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള തർക്കം മൂലം ബ്രിക്സ് ഉച്ചകോടിയിൽ സമവായം വൈകുന്നതിനിടെയാണ് ഭാരതത്തിന്റെ ശക്തമായ ഇടപെടലുണ്ടായത്. ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചിയും യുഎഇ മന്ത്രി ഖലീഫ ഷഹീൻ അൽ മരാറും തമ്മിലുള്ള വാഗ്വാദങ്ങൾക്കിടയിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിന് പോലും ഇടപെടേണ്ടി വന്നിരുന്നു. എന്നാൽ, ആരെയും ഭയപ്പെടാതെ, ഭാരതത്തിന്റെ ഊർജ്ജ സുരക്ഷയെ ബാധിക്കുന്ന ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വങ്ങൾക്കെതിരെ ജയശങ്കർ ആഞ്ഞടിച്ചു. “സ്ഥിരത എന്നത് തിരഞ്ഞെടുത്ത ചിലർക്ക് മാത്രമുള്ളതാകരുത്, സമാധാനം എന്നത് കഷണങ്ങളായി നൽകേണ്ട ഒന്നല്ല” – ജയശങ്കറിന്റെ ഈ വാക്കുകൾ ഗൾഫ് രാജ്യങ്ങൾക്കുള്ള കൃത്യമായ താക്കീതാണ്. വിദേശശക്തികളുടെ ഏകപക്ഷീയമായ ഉപരോധങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരെ പ്രായോഗികമായ വഴികൾ തേടാൻ അദ്ദേഹം ബ്രിക്സ് അംഗങ്ങളോട് ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി യുഎഇയുമായുള്ള നയതന്ത്ര ബന്ധം ഭാരതം കൂടുതൽ ദൃഢമാക്കുകയാണ്. 2014-ന് ശേഷം ഏഴ് തവണ പ്രധാനമന്ത്രി യുഎഇ സന്ദർശിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന് തെളിവാണ്. പശ്ചിമേഷ്യയിലെ പ്രതിസന്ധികൾക്കിടയിലും ഭാരതത്തിന് വിശ്വസിക്കാവുന്ന ഊർജ്ജ പങ്കാളിയായി യുഎഇ നിലകൊള്ളുന്നു. അതേസമയം തന്നെ ഇറാനുമായുള്ള തന്ത്രപ്രധാനമായ ബന്ധവും ഭാരതം കാത്തുസൂക്ഷിക്കുന്നു. ലോകജനസംഖ്യയുടെ പകുതിയോളം പ്രതിനിധീകരിക്കുന്ന ബ്രിക്സ് കൂട്ടായ്മയിൽ, ആഗോള ക്രമസമാധാനത്തിന്റെ ചാലകശക്തിയായി ഭാരതം മാറിക്കഴിഞ്ഞു. അമേരിക്കയുടെയോ പാശ്ചാത്യ ശക്തികളുടെയോ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ, സ്വന്തം പൗരന്മാരുടെ സുരക്ഷയ്ക്കും രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനത്തിനുമായി ഭാരതം നടത്തുന്ന ഈ ‘ബാലൻസിങ് ആക്ട്’ നവഭാരതത്തിന്റെ ആത്മവിശ്വാസമാണ് വിളിച്ചോതുന്നത്. യുദ്ധമല്ല, ചർച്ചകളാണ് പരിഹാരമെന്ന് ലോകത്തെ ഓർമ്മിപ്പിക്കുമ്പോഴും ദേശീയ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശമാണ് മോദി സർക്കാർ നൽകുന്നത്.








