പശ്ചിമേഷ്യയിലെ എണ്ണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധനം ലാഭിക്കാൻ ‘വർക്ക് ഫ്രം ഹോം’ ശീലമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രസകരമായ ഒരു പോസ്റ്റ് വൈറലാകുന്നു. ഓഫീസിന് തൊട്ടടുത്ത് താമസിക്കുന്ന ഇന്റേൺ പ്രധാനമന്ത്രിയുടെ വാക്കുകൾ ആയുധമാക്കിയതിനെ കളിയാക്കിക്കൊണ്ട് ഡൽഹിയിലെ ഒരു കമ്പനി സിഇഒ പങ്കുവെച്ച കുറിപ്പാണ് ചർച്ചകൾക്ക് വഴിവെച്ചത്.
ഡൽഹി ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പ് സിഇഒ ആണ് തന്റെ ഇന്റേണെ ട്രോളിക്കൊണ്ട് രംഗത്തെത്തിയത്. “രാജ്യത്തെ എണ്ണ പ്രതിസന്ധി പരിഹരിക്കാൻ വർക്ക് ഫ്രം ഹോം വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓഫീസിന് വെറും 500 മീറ്റർ മാത്രം ദൂരെ താമസിക്കുന്ന എന്റെ ഇന്റേൺ, ഇപ്പോൾ ഓഫീസിൽ വരാതിരുന്നുകൊണ്ട് താൻ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കുകയാണെന്ന് അവകാശപ്പെടുന്നു,” സിഇഒ പരിഹസിച്ചു.
“ദേശീയതലത്തിൽ നമ്മൾ കാർബൺ മലിനീകരണം കുറയ്ക്കുന്നുണ്ടാകും, പക്ഷേ പ്രാദേശികമായി ഇവൻ കുറയ്ക്കുന്നത് പാൻ്റ്സ് ഇടാനുള്ള മടിയാണ്,” അദ്ദേഹം കുറിപ്പിൽ ചേർത്തു. ഓഫീസിലേക്കുള്ള ദൂരം നിങ്ങളുടേ പ്രിയപ്പെട്ട പാട്ടിനേക്കാൾ കുറവാണെങ്കിൽ, നിങ്ങൾ ഇന്ധനമല്ല ലാഭിക്കുന്നത് മറിച്ച് നിങ്ങളുടെ മടിയാണെന്നും സിഇഒ കുറിച്ചു. സിഇഒയുടെ പോസ്റ്റ് വൈറലായെങ്കിലും കമന്റ് ബോക്സിൽ ഭൂരിഭാഗം പേരും ഇന്റേണെ പിന്തുണച്ചാണ് സംസാരിച്ചത്.
“ഓഫീസിൽ നേരിട്ട് ഇരിക്കേണ്ട ജോലി അല്ല ഇന്റേൺ ചെയ്യുന്നത് എങ്കിൽ അയാൾ എവിടെ ഇരുന്ന് ജോലി ചെയ്താലെന്താണ്?” എന്ന് ഒരാൾ ചോദിച്ചു.
പാൻ്റ്സ് ഇടാതിരിക്കുന്നത് അലക്കാനുള്ള വെള്ളവും സമയവും ലാഭിക്കാൻ സഹായിക്കും, അത് ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാൻ ഇന്റേണെ സഹായിക്കുമെന്ന് എന്തുകൊണ്ട് സിഇഒ ചിന്തിക്കുന്നില്ല?” എന്ന് മറ്റൊരു ഉപയോക്താവ് തമാശരൂപേണ കുറിച്ചു. മറ്റൊരു വശത്ത്, ഇത്തരം കാര്യങ്ങൾ പൊതുസ്ഥലത്ത് പോസ്റ്റ് ചെയ്ത് വ്യക്തികളെ അപമാനിക്കുന്നതിന് പകരം നേരിട്ട് സംസാരിക്കണമെന്ന ഗൗരവകരമായ അഭിപ്രായങ്ങളും ഉയർന്നു. മെയ് 10-ന് ഹൈദരാബാദിൽ നടന്ന പൊതുസമ്മേളനത്തിലാണ് ഇന്ധനം ലാഭിക്കാനും സമ്പദ്‌വ്യവസ്ഥയെ സഹായിക്കാനും വെർച്വൽ മീറ്റിംഗുകളും വർക്ക് ഫ്രം ഹോമും പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചത്.








