2026-ലെ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്. പരീക്ഷയ്ക്ക് മുൻപ് ബയോളജി ചോദ്യങ്ങൾ ചോർത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരയെന്ന് കരുതപ്പെടുന്ന അധ്യാപികയെ സിബിഐ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പുണെയിൽ നിന്നുള്ള സീനിയർ ബോട്ടണി അധ്യാപിക മനീഷ ഗുരുനാഥ് മന്ധാരെയാണ് ഡൽഹിയിൽ പിടിയിലായത്. ചോദ്യപേപ്പർ തയ്യാറാക്കുന്ന പ്രക്രിയയിൽ എൻടിഎ നിയമിച്ച വിഷയവിദഗ്ദ്ധയായിരുന്നു ഇവർ എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ബോട്ടണി, സുവോളജി ചോദ്യപേപ്പർ കൈകാര്യം ചെയ്യാൻ മന്ധാരെയ്ക്ക് പൂർണ്ണ അനുമതിയുണ്ടായിരുന്നു. ഏപ്രിൽ മാസത്തിൽ പരീക്ഷാർത്ഥികളെ സംഘടിപ്പിക്കുകയും തന്റെ വീട്ടിൽ വെച്ച് പ്രത്യേക കോച്ചിംഗ് സെഷനുകൾ നടത്തുകയും ചെയ്തു. ഈ ക്ലാസുകളിൽ വെച്ച് യഥാർത്ഥ പരീക്ഷയ്ക്ക് വരാനിരിക്കുന്ന ചോദ്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുനൽകി. നോട്ടുബുക്കുകളിലും പാഠപുസ്തകങ്ങളിലും ഇവ അടയാളപ്പെടുത്താൻ കുട്ടികളോട് നിർദ്ദേശിച്ചിരുന്നതായും സിബിഐ കണ്ടെത്തി. മെയ് 3-ന് നടന്ന പരീക്ഷയിലെ ചോദ്യങ്ങൾ ഇവരുമായി ഒത്തുനോക്കിയപ്പോൾ വലിയൊരു ഭാഗം ചോദ്യങ്ങളും സമാനമാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ ആറിടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ബാങ്ക് രേഖകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചുവരികയാണ്. മെയ് 12-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയിലാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.
ഡൽഹി, ജയ്പൂർ, ഗുരുഗ്രാം, നാസിക്, പുണെ, അഹല്യാനഗർ എന്നിവിടങ്ങളിൽ നിന്നായി ഇതുവരെ ഒമ്പത് പേർ പിടിയിലായിട്ടുണ്ട്. അറസ്റ്റിലായവരിൽ അഞ്ച് പേരെ ഏഴ് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ ഉന്നതർക്ക് കേസിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ച് തീവ്രമായ ചോദ്യംചെയ്യൽ തുടരുകയാണ്.










