പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ അതിരൂക്ഷമായ യുദ്ധഭീതി നിലനിൽക്കുന്നതിനിടെ, ലോകത്തിന്റെ തന്നെ ശ്വാസനാഡിയായ ഹോർമുസ് കടലിടുക്കിലെ വെല്ലുവിളികൾ അതിജീവിച്ച് ഇന്ത്യയുടെ ഇന്ധന കപ്പൽ സുരക്ഷിതമായി രാജ്യത്തെത്തി. ഏകദേശം 20,000 ടൺ ദ്രവീകൃത പെട്രോളിയം ഗ്യാസുമായി (LPG) പുറപ്പെട്ട ‘സിമി’ (MV Simi) എന്ന ഭീമൻ എൽപിജി വാഹക കപ്പലാണ് ഞായറാഴ്ച രാവിലെ ഗുജറാത്തിലെ കച്ച് തീരത്തുള്ള കാൻഡ്‌ല ദീൻദയാൽ തുറമുഖത്ത് നങ്കൂരമിട്ടത്.
അമേരിക്കയുടെ ‘ഓപ്പറേഷൻ എപിക് ഫ്യൂരി 2.0’ സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഇറാന്റെ ശക്തമായ മിസൈൽ പ്രതിരോധ നിരയും നാവിക സേനയും നിലയുറപ്പിച്ചിരിക്കുന്ന അതീവ അപകടമേഖലയിലൂടെയാണ് ഇന്ത്യൻ കപ്പൽ തന്ത്രപരമായി കടന്നുപോന്നത്. മെയ് 13-നാണ് കപ്പൽ ഹോർമുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടത്. ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വൻ ഭീഷണിയാകുമായിരുന്ന കടുത്ത അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലും പാചകവാതക വിതരണം തടസ്സമില്ലാതെ ഉറപ്പാക്കാൻ കഴിഞ്ഞത് വലിയ നയതന്ത്ര-നാവിക വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
ഇറാനും ഒമാനും ഇടയിലുള്ള ഹോർമുസ് കടലിടുക്ക് വഴിയാണ് ആഗോള എണ്ണവ്യാപാരത്തിന്റെ മൂന്നിലൊന്നും നടക്കുന്നത്. യുദ്ധസാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര കപ്പൽ കമ്പനികൾ ഈ റൂട്ടിലൂടെയുള്ള യാത്ര ഭയപ്പെട്ട് നിൽക്കുമ്പോഴാണ് ഇന്ത്യൻ കപ്പലിന്റെ ഈ ധീരമായ മുന്നേറ്റം. ഇന്ത്യൻ നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും കൃത്യമായ റഡാർ നിരീക്ഷണങ്ങളുടെയും സുരക്ഷാ നിർദ്ദേശങ്ങളുടെയും അകമ്പടിയോടെയാണ് കപ്പൽ ഇന്ത്യൻ സമുദ്രമേഖലയിലേക്ക് പ്രവേശിച്ചതെന്നാണ് സൂചന.
നിലവിൽ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, രാജ്യത്ത് പാചകവാതക ക്ഷാമം ഉണ്ടാകില്ലെന്ന ഉറപ്പാണ് ഈ കപ്പലിന്റെ വരവോടെ വ്യക്തമാകുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ ഇന്ധനക്കപ്പലുകൾ ഇതേ റൂട്ടിലൂടെ ഇന്ത്യയിലേക്ക് പുറപ്പെടുന്നുണ്ടെന്നാണ് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന വിവരം. പശ്ചിമേഷ്യൻ യുദ്ധക്കളത്തിൽ ലോകരാജ്യങ്ങൾ മുഴുവൻ ആശങ്കയോടെ നോക്കുന്ന ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയുടെ കപ്പൽ സുരക്ഷിതമായി എത്തിയ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ആവേശത്തോടെയാണ് ഇന്ത്യൻ ജനത ഏറ്റെടുത്തിരിക്കുന്നത്. ഭാരതത്തിന്റെ ദൃഢനിശ്ചയത്തിന്റെയും ശക്തമായ പ്രതിരോധ സംവിധാനങ്ങളുടെയും തെളിവാണിതെന്നാണ് നെറ്റിസൺസ് കുറിക്കുന്നത്.












