ഗാന്ധിനഗർ : പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസമായി എൽപിജി ടാങ്കർ കപ്പലായ ‘സിമി’ ഇന്ത്യൻ തീരത്ത് എത്തി. ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്ത് ആണ് എൽപിജി ടാങ്കർ സുരക്ഷിതമായി എത്തിച്ചേർന്നത്. മാർഷൽ ഐലൻഡ്‌സിന്റെ പതാകയേന്തിയ ഈ കൂറ്റൻ കപ്പലിൽ ഏകദേശം 20,000 ടൺ ദ്രവീകൃത പെട്രോളിയം ഗ്യാസ് (ലിക്വിഡ് പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ) ആണുള്ളത്.
ഹോർമുസ് കടലിടുക്ക് മേയ് 13-ന് വിജയകരമായി മറികടന്നാണ് കപ്പൽ കണ്ട്‌ലയിലെ ദീൻദയാൽ പോർട്ടിൽ എത്തിയത്. അമേരിക്ക-ഇറാൻ തർക്കത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിലെ സമുദ്രപാതകളിൽ കഴിഞ്ഞ 75 ദിവസത്തിലേറെയായി കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഹോർമുസ് കടലിടുക്ക് കടക്കുന്ന 11-ാമത് എൽപിജി ടാങ്കറാണ് സിമി.
8 യുക്രൈൻ പൗരന്മാരും 13 ഫിലിപ്പൈൻസ് സ്വദേശികളും ഉൾപ്പെടെ 21 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറൽ , വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, പെട്രോളിയം മന്ത്രാലയം എന്നിവയുടെയും ഇന്ത്യൻ നേവിയുടെയും കൃത്യമായ ഏകോപനത്തിലൂടെയാണ് കപ്പലിന്റെ സുരക്ഷിതമായ യാത്ര ഉറപ്പാക്കിയത്.









