കായംകുളം നിയമസഭാ മണ്ഡലത്തിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ മന്ത്രി എം. ലിജുവിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ എംഎൽഎ യു. പ്രതിഭ രംഗത്ത്. ഫെയ്‌സ്‌ബുക്ക് ലൈവിലൂടെയാണ് പ്രതിഭ തന്റെ പരാജയ കാരണങ്ങളെക്കുറിച്ചും യുഡിഎഫ് നടത്തിയ പ്രചാരണങ്ങളെക്കുറിച്ചും തുറന്നടിച്ചത്.
മന്ത്രി എം. ലിജു മണ്ഡലത്തിൽ സഹതാപ തരംഗം ഉണ്ടാക്കി വോട്ട് തട്ടിയെടുത്തു എന്നാണ് പ്രതിഭയുടെ പ്രധാന ആരോപണം. “ലിജു കരഞ്ഞു വോട്ട് വാങ്ങി. എന്നാൽ താൻ മുൻപ് കരഞ്ഞത് വോട്ടിന് വേണ്ടിയായിരുന്നില്ല. രണ്ട് തവണ പ്രതിഭ ജയിച്ചതല്ലേ, ഇനി ഒരു അവസരം ലിജുവിന് നൽകണം എന്നായിരുന്നു യുഡിഎഫിന്റെ പ്രചാരണം. ഇത്തരത്തിൽ ഒരു സഹതാപം സൃഷ്ടിച്ചാണ് അവർ ജയിച്ചത്,” പ്രതിഭ പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തിൽ യുഡിഎഫ് വൻതോതിൽ പണമൊഴുക്കിയെന്ന് മുൻ എംഎൽഎ ആരോപിച്ചു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലാണ് കോൺഗ്രസ് പ്രവർത്തകർ പ്രവർത്തിച്ചത്. സിറ്റിംഗ് എംഎൽഎമാർക്കെതിരെ എൽഡിഎഫ് എവിടെയും ഇത്തരമൊരു മോശം പ്രചാരണം നടത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
എംഎൽഎ എന്ന നിലയിൽ കായംകുളത്തിന് വേണ്ടി താൻ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അഴിമതിയുടെ ഒരു കറപോലും തന്റെ കൈകളിൽ ഇല്ല. താൻ ഒന്നും ചെയ്തില്ലെന്ന് പറയുന്നവരോട് മറുപടി പറയാനില്ലെന്നും പ്രതിഭ ലൈവിൽ പറഞ്ഞു. വിജയവും പരാജയവും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്, തോറ്റെങ്കിലും എന്നും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും അവർ ഉറപ്പുനൽകി.









