ഒസ്ലോ : നോർവേയിലെ ഒസ്ലോയിൽ നടന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശക്തമായ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. നോർവേ, ഡെന്മാർക്ക്, ഫിൻലൻഡ്, ഐസ്‌ലൻഡ്, സ്വീഡൻ എന്നീ അഞ്ച് നോർഡിക് രാജ്യങ്ങളിലെ ഭരണത്തലവന്മാരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
”ഭീകരവാദത്തിന്റെ കാര്യത്തിൽ ഇന്ത്യക്കും നോർഡിക് രാജ്യങ്ങൾക്കും വ്യക്തവും ഏകീകൃതവുമായ നിലപാടാണുള്ളത്; യാതൊരുവിധ വിട്ടുവീഴ്ചകൾക്കും ഇവിടെ സ്ഥാനമില്ല, ഇരട്ടത്താപ്പുകൾ അനുവദിക്കുകയുമില്ല” – എന്ന് ഉച്ചകോടിക്ക് ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര സംഘടനകളിൽ കാലോചിതമായ പരിഷ്കരണങ്ങൾ വരുത്തേണ്ടത് അടിയന്തര ആവശ്യമാണെന്ന് ഉച്ചകോടി വിലയിരുത്തി.
ഭീകരവാദവിരുദ്ധ ചർച്ചകൾക്കൊപ്പം ഇരുവിഭാഗങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തമാക്കുന്നതിനും ഉച്ചകോടി വലിയ പ്രാധാന്യമാണ് നൽകിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയും നോർഡിക് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം നാലിരട്ടിയായി വർദ്ധിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഐസ്‌ലൻഡ് പ്രധാനമന്ത്രി ക്രിസ്‌ട്രൂൺ ഫ്രോസ്റ്റാഡോട്ടിർ, ഫിൻലൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോ, ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൺ എന്നിവരുമായി പ്രധാനമന്ത്രി മോദി പ്രത്യേക ഉഭയകക്ഷി ചർച്ചകളും നടത്തി.








