ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ, താരം മുഖ്യപരിശീലകൻ ഗൗതം ഗംഭീറുമായി ദീർഘനേരം സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. യുകെ പര്യടനത്തിലെ തുടർച്ചയായ മൂന്ന് പരാജയങ്ങൾക്ക് പിന്നാലെയാണ് സഞ്ജുവിനെ മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ നിന്ന് മാറ്റിനിർത്താൻ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. സഞ്ജുവിന് പകരം കൗമാര പ്രതിഭ വൈഭവ് സൂര്യവംശിക്ക് ടീം അരങ്ങേറ്റത്തിന് അവസരം നൽകുകയും ചെയ്തു. മത്സരത്തിന് മുന്നോടിയായി ടീം പ്രഖ്യാപനം വന്നതിന് ശേഷമാണ് സഞ്ജുവിനെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന രീതിയിൽ ഗംഭീർ സംസാരിച്ചത്. സഞ്ജുവിന്റെ കൈകളിൽ പിടിച്ചുകൊണ്ട് വളരെ ഗൗരവത്തോടെ ഗൗതം ഗംഭീർ സംസാരിക്കുന്ന ചിത്രങ്ങൾ ഇതിനോടകം മാധ്യമ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇന്ത്യയുടെ 2026 ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച ഓപ്പണറായ സഞ്ജുവിനെയാണ്, തങ്ങളുടെ ഓപ്പണിങ് സഖ്യത്തിന് ദീർഘകാല പിന്തുണ നൽകുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി ദിവസങ്ങൾക്കകം തന്നെ പുറത്തിരുത്തേണ്ടി വന്നത്.
യുകെ പര്യടനത്തിൽ സഞ്ജു സാംസൺ ഫോം കണ്ടെത്താൻ കടുത്ത ബുദ്ധിമുട്ടാണ് നേരിട്ടത്. അയർലൻഡിനെതിരായ പരമ്പരയിലെ മത്സരങ്ങളിൽ പൂജ്യത്തിനും അഞ്ച് റൺസിനും പുറത്തായ സഞ്ജു, ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഏഴ് പന്തുകളിൽ നിന്ന് വെറും ഒരു റൺസ് മാത്രമാണ് എടുത്തത്. ഇതോടെ താരത്തെ മാറ്റണമെന്ന ആരാധകരുടെ ആവശ്യം ശക്തമാകുകയും മാനേജ്‌മെന്റ് മാറ്റത്തിന് നിർബന്ധിതരാകുകയുമായിരുന്നു. സഞ്ജുവിന് പകരക്കാരനായി ഇറങ്ങിയ 10 പന്തിൽ രണ്ട് സിക്സറുകൾ ഉൾപ്പെടെ 14 റൺസ് നേടി പുറത്തായി. എന്നാൽ രണ്ടാം മത്സരത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു എന്നത് സഞ്ജുവിന്റെ കരിയറിന്റെ അവസാനമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ശ്രേയസ് അയ്യരുടെ നായകത്വത്തിൽ ഒരു പുതിയ ട്വന്റി-20 ടീമിനെ കെട്ടിപ്പടുക്കുന്ന പ്രക്രിയയിലാണ് ഇന്ത്യൻ ടീമെന്നും കളിക്കാർക്ക് നീണ്ട അവസരങ്ങൾ നൽകി പിന്തുണയ്ക്കുമെന്നും മാനേജ്‌മെന്റ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
സഞ്ജു സാംസണെ മാറ്റിയെങ്കിലും ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കീഴിലുള്ള ഇന്ത്യയുടെ കളിയിലെ ഭാഗ്യം മാറിയില്ല. അയ്യരുടെ ക്യാപ്റ്റൻസിയിൽ തങ്ങളുടെ ആദ്യ ടി20 വിജയത്തിനായി ഇന്ത്യ ഇനിയും കാത്തിരിക്കണം. ശനിയാഴ്ച മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ ഇന്ത്യ നിശ്ചിത ഓവറിൽ 190 റൺസ് എന്ന മികച്ച സ്കോർ പടുത്തുയർത്തിയെങ്കിലും ബൗളിങ്ങിലെ പിഴവുകൾ കാരണം ഇത് മതിയാകാതെ വന്നു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെയും ജേക്കബ് ബെഥേലിന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ ആറ് പന്തുകൾ ബാക്കിനിൽക്കെ ഇംഗ്ലണ്ട് നാല് വിക്കറ്റുകൾക്ക് വിജയം സ്വന്തമാക്കുകയായിരുന്നു.’
As Vaibhav Suryavanshi replaced Sanju Samson, Gambhir was seen having a long & animated chat with Samson. pic.twitter.com/OVR2FIJsGe
— Varun (@Defending_18) July 4, 2026












