2027-ലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബ് കോൺഗ്രസ് വലിയൊരു പിളർപ്പിലേക്ക് നീങ്ങുന്നതായി സൂചന നൽകി പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം പാർട്ടി ഹൈക്കമാൻഡിന് ഏഴു ദിവസത്തെ അന്ത്യശാസനം നൽകിയതും, കൊല്ലപ്പെട്ട പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ പിതാവ് ബൽക്കൗർ സിങ് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജാ വാരിങ്ങിനെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുമാണ് നിലവിൽ പഞ്ചാബ് രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചിരിക്കുന്നത്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാജാ വാരിങ്ങിനെ നിലനിർത്താനുള്ള തീരുമാനം പുനഃപരിശോധിക്കാൻ ഏഴു ദിവസം നൽകുന്നുവെന്നും അല്ലാത്തപക്ഷം തങ്ങൾ സ്വന്തം വഴി നോക്കുമെന്നുമാണ് ചന്നി വിഭാഗം ഹൈക്കമാൻഡിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഹൈക്കമാൻഡ് വഴങ്ങിയില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ചന്നി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയോ മറ്റൊരു വിഭാഗമായി മാറുകയോ ചെയ്തേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ചന്നി മൊരിൻഡയിൽ വിളിച്ചുചേർത്ത കോൺഗ്രസ് നേതാക്കളുടെ യോഗത്തിലാണ് രാജാ വാരിങ്ങിനെതിരെ ഏറ്റവും ശക്തമായ ആക്രമണം ഉണ്ടായത്. യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച സിദ്ധു മൂസേവാലയുടെ പിതാവ് ബൽക്കൗർ സിങ്, സിദ്ധു മൂസേവാലയുടെ മൃതദേഹം വേഗത്തിൽ സംസ്കരിക്കാൻ രാജാ വാരിങ് തങ്ങളെ നിർബന്ധിച്ചില്ലായിരുന്നുവെങ്കിൽ തങ്ങൾക്ക് ഇതിനകം നീതി ലഭിക്കുമായിരുന്നുവെന്ന് ആരോപിച്ചു. ഗവൺമെന്റിൽ നിന്നുള്ള ആരുടെയോ ഫോൺ കോൾ ലഭിച്ചതിനെത്തുടർന്നാണ് വാരിങ് സംസ്കാര ചടങ്ങുകൾ വേഗത്തിലാക്കാൻ സമ്മർദ്ദം ചെലുത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു. ആരുടെയും പേര് വെളിപ്പെടുത്തുകയോ തെളിവുകൾ ഹാജരാക്കുകയോ ചെയ്തിട്ടില്ലെങ്കിലും, ഗവൺമെന്റിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് രാജാ വാരിങ് പ്രവർത്തിച്ചതെന്ന ബൽക്കൗർ സിങ്ങിന്റെ പ്രസ്താവന കോൺഗ്രസിനുള്ളിലെ തർക്കം പുതിയ വിവാദങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. മൂന്ന് എംഎൽഎമാരും മുൻ മന്ത്രിമാരും മുൻ ജനപ്രതിനിധികളും ഉൾപ്പെടെ അമ്പതോളം പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത മൊരിൻഡയിലെ യോഗം കോൺഗ്രസ് പുനസ്സംഘടനയ്ക്ക് ശേഷമുള്ള ചന്നിയുടെ ശക്തമായ ശക്തിപ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്. രാജാ വാരിങ്ങിനെ അധ്യക്ഷ സ്ഥാനത്ത് ആവശ്യമില്ലെന്നും ഹൈക്കമാൻഡ് സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചില്ലെന്നും യോഗത്തിന് ശേഷം എംഎൽഎ തൃപ്ത് രാജീന്ദർ ബജ്‌വ വ്യക്തമാക്കുകയുണ്ടായി.
ഇതോടൊപ്പം തന്നെ കോൺഗ്രസിന്റെ എല്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റികളിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെ ചണ്ഡീഗഢ് എംപി മനീഷ് തിവാരി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പും പാർട്ടിയിലെ അതൃപ്തിയുടെ ആഴം വ്യക്തമാക്കുന്നു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അരക്ഷിതാവസ്ഥയെക്കുറിച്ച് പരാമർശിച്ച തിവാരി, വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന അർത്ഥം വരുന്ന ‘Que sera, sera’ എന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്. ആരുടെയും പേര് എടുത്ത് പറഞ്ഞിട്ടില്ലെങ്കിലും കമ്മിറ്റികളിൽ നിന്ന് തന്നെ ഒഴിവാക്കിയതിലുള്ള പരസ്യമായ അമർഷമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. അടുത്തിടെയാണ് രാജാ വാരിങ്ങിനെ അധ്യക്ഷനായി നിലനിർത്തിക്കൊണ്ട് ചന്നിയെ ഇലക്ഷൻ ക്യാമ്പയിൻ കമ്മിറ്റി ചെയർമാനാക്കി ഹൈക്കമാൻഡ് പുനസ്സംഘടന നടത്തിയത്. എന്നാൽ ഈ പദവി വിഭജനം പാർട്ടിയിലെ തർക്കങ്ങൾ പരിഹരിക്കുന്നതിന് പകരം ഭിന്നതകൾ കൂടുതൽ രൂക്ഷമാക്കുകയാണുണ്ടായത്. എംഎൽഎമാരായ തൃപ്ത് രാജീന്ദർ ബജ്‌വ, കല ധില്ലൻ, റാണാ ഗുർജീത് സിങ്, മുൻ ഉപമുഖ്യമന്ത്രി ഒ.പി. സോണി തുടങ്ങിയ വൻ നേതാക്കളുടെ സാന്നിധ്യം ചന്നിയുടെ സംഘടനാ കരുത്താണ് കാണിക്കുന്നത്. ഒരേസമയം പല മുതിർന്ന നേതാക്കളും പരസ്യമായി രംഗത്തുവന്ന പശ്ചാത്തലത്തിൽ പഞ്ചാബ് കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിളർപ്പിന്റെ വക്കിലാണെന്നാണ് വിലയിരുത്തലുകൾ.









