താരസംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങൾക്കിടെ, സിനിമയിലെ ‘പവർ ഗ്രൂപ്പിന്’ എതിരെയും സംഘടനയിലെ സാമ്പത്തിക തിരിമറികൾക്ക് എതിരെയും കടുത്ത ആരോപണങ്ങളുമായി പ്രസിഡന്റ് ശ്വേത മേനോൻ രംഗത്ത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ദീർഘമായ കുറിപ്പിലാണ് സംഘടനയിൽ ഒരു സാധാരണ സ്ത്രീ എന്ന നിലയിൽ താൻ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും, ഒപ്പം മോഹൻലാലിന്റെ രാജിക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചും ശ്വേത വെളിപ്പെടുത്തൽ നടത്തിയത്. ‘അമ്മ’യിലെ മിക്കവർക്കും സിനിമയില്ലെന്നും ഫീൽഡ് ഔട്ട് ആയവരാണെന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ പരിഹസിക്കുന്നവർക്ക് മറുപടി നൽകിക്കൊണ്ടാണ് ശ്വേതയുടെ കുറിപ്പ് ആരംഭിക്കുന്നത്. സ്ഥിരവരുമാനമില്ലാതെ ജീവിക്കുന്ന ഒത്തിരി കലാകാരന്മാർ സംഘടനയിലുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണെന്ന് അവർ സമ്മതിക്കുന്നു.
ആരുടെയും മുന്നിൽ കൈനീട്ടാതെ ജീവിക്കാനും, മരുന്ന് വാങ്ങാനും, ഒരു നേരത്തെ ആഹാരം കണ്ടെത്താനും അവർക്ക് കൈത്താങ്ങാവുക എന്നതാണ് ‘അമ്മ’യുടെ സ്ഥാപിത ലക്ഷ്യം. ഇതിനായുള്ള ഫണ്ട് കണ്ടെത്താനാണ് മമ്മൂക്കയും ലാലേട്ടനും മറ്റ് വലിയ താരങ്ങളും തങ്ങളുടെ സമയവും അധ്വാനവും ചിലവഴിച്ച് സംഘടനയുടെ സ്പോൺസർഡ് പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നത്. ഈ പണം തരുന്നത് ഏത് മതസ്ഥനാണെന്നോ പള്ളിയാണോ അതോ അംബാനിയോ അദാനിയോ ആണോ എന്ന് നോക്കാതെ സഹായിക്കാൻ വരുന്ന ഏവരെയും ഒരേ മനസ്സോടെയാണ് സ്വീകരിച്ചിട്ടുള്ളതെന്നും ശ്വേത വ്യക്തമാക്കി. എന്നാൽ, ‘അമ്മ’യിലെ സാധാരണ അംഗങ്ങളുടെ ചികിത്സയ്ക്കും ക്ഷേമപ്രവർത്തനങ്ങൾക്കുമായി മാറ്റിവെച്ചിരുന്ന ഫണ്ടിൽ ചില കുറ്റാരോപിതർ മുൻപ് നടത്തിയ സാമ്പത്തിക തിരിമറികൾ താൻ കണ്ടെത്തുകയുണ്ടായെന്ന് ശ്വേത മേനോൻ വെളിപ്പെടുത്തി.
ഈ ക്രമക്കേടുകൾ താൻ ചോദ്യം ചെയ്യാൻ തുടങ്ങിയതോടെയാണ് അവർ തനിക്കെതിരെ തിരിഞ്ഞതും അപമാനിക്കാൻ ശ്രമിച്ചതും. ജനറൽ ബോഡി മീറ്റിംഗിൽ വെച്ച് തന്നെ കൈയേറ്റം ചെയ്യാൻ വരെ ശ്രമമുണ്ടായെന്നും, ആ സാഹചര്യത്തിലാണ് താൻ സംഘടനയിൽ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ചിന്തിച്ചതെന്നും ശ്വേത പറയുന്നു. മലയാള സിനിമയിലെ ശക്തമായ ആ ‘പവർ ഗ്രൂപ്പിനെ’ റ്റയ്ക്ക് നേരിടുക എന്നത് ഒരു സാധാരണ സ്ത്രീക്ക് അസാധ്യമാണെന്ന്, പ്രസിഡന്റായി മത്സരിച്ച അന്നു മുതൽ ഇന്ന് വരെ താൻ നേരിട്ട ആക്രമണങ്ങളുടെ ലിസ്റ്റ് നോക്കിയാൽ മനസ്സിലാകുമെന്ന് ശ്വേത ചൂണ്ടിക്കാട്ടി. മുൻപ് ലാലേട്ടൻ സംഘടനയുടെ പ്രസിഡന്റ് സ്ഥാനം രാജി വെച്ച് പോയതും ഈ കുറ്റാരോപിതർ ചെയ്യുന്ന തിരിമറികൾക്കും തട്ടിപ്പുകൾക്കും എന്തിനാണ് താൻ ചീത്തപ്പേര് കേൾക്കുന്നത് എന്ന് ചിന്തിച്ചിട്ടാകാമെന്നും ശ്വേത കുറിപ്പിൽ സൂചിപ്പിക്കുന്നു. താൻ നടത്തുന്ന ഈ പോരാട്ടം ഏതെങ്കിലും സ്ഥാനങ്ങൾക്കോ വ്യക്തിപരമായ നേട്ടങ്ങൾക്കോ വേണ്ടിയല്ല, മറിച്ച് സാമ്പത്തിക തിരിമറി നടത്തിയവർക്കും കുറ്റാരോപിതർക്കും എതിരെയുള്ളതാണെന്ന് ശ്വേത വ്യക്തമാക്കി.
നുണക്കഥകൾ പ്രചരിപ്പിച്ചും അപകീർത്തിപ്പെടുത്തിയും തന്നെ നിശ്ശബ്ദയാക്കാമെന്നാണ് അവർ കരുതുന്നത്. എത്രയൊക്കെ നുണകൾ പ്രചരിപ്പിച്ചാലും സാധാരണ അംഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ നിന്ന് താൻ പിന്നോട്ടില്ല. ഈ കാര്യത്തിൽ ഇനി താൻ തോറ്റുപോയാലും സാരമില്ലെന്നും, കാരണം ഈ പോരാട്ടത്തിലൂടെ സിനിമയിലെ ആ ‘പവർ ഗ്രൂപ്പ്’ അമ്മയിലെ സാധാരണ അംഗങ്ങൾക്ക് മുന്നിൽ പൂർണ്ണമായി തുറന്നുകാട്ടപ്പെട്ടു കഴിഞ്ഞുവെന്നും, അതുതന്നെയാണ് തന്റെ ഏറ്റവും വലിയ വിജയമെന്നും പറഞ്ഞാണ് ശ്വേത മേനോൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഭാരവാഹികളുടെ തർക്കങ്ങൾ കോടതിക്ക് മുന്നിലെത്തിയ പശ്ചാത്തലത്തിൽ, ശ്വേതയുടെ ഈ പുതിയ വെളിപ്പെടുത്തൽ കൂടുതൽ ചർച്ചകളിലേക്ക് നീങ്ങും.










