പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്ന തിരുവനന്തപുരം-കാസർകോട് ‘സിൽവർ ലൈൻ’ (കെ-റെയിൽ) അർദ്ധ അതിവേഗ റെയിൽവേ പദ്ധതി ഔദ്യോഗികമായി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ് ജനങ്ങൾക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ പുറപ്പെടുവിച്ച എല്ലാവിധ വിജ്ഞാപനങ്ങളും ഭൂമി ഏറ്റെടുക്കൽ തീരുമാനങ്ങളും പൂർണ്ണമായി റദ്ദാക്കി. ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയ സർവ്വേ ‘മഞ്ഞക്കുറ്റികൾ’ എത്രയും വേഗം പിഴുതുമാറ്റാൻ റവന്യൂ വകുപ്പിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പദ്ധതിക്കെതിരെ സംസ്ഥാനത്തുടനീളം സാധാരണക്കാരായ ജനങ്ങളും ജനകീയ സമിതികളും നടത്തിയ സമരങ്ങളുടെ ഭാഗമായി രജിസ്റ്റർ ചെയ്ത എല്ലാ പോലീസ് കേസുകളും പിൻവലിക്കാനുള്ള ശുപാർശ സമർപ്പിക്കും.
സിൽവർ ലൈൻ ഉപേക്ഷിച്ചെങ്കിലും സംസ്ഥാനത്തിന്റെ യാത്രാക്ലേശം പരിഹരിക്കാൻ ‘സ്പീഡ് കൊറിഡോർ’, ‘അതിവേഗ ഇടനാഴി’ എന്നിവ സർക്കാരിന്റെ പരിഗണനയിലുണ്ട്. കൂടാതെ, സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി ‘വിഷൻ 2031’ പദ്ധതി നടപ്പിലാക്കും. അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി 100 ദിവസത്തെ കർമ്മപദ്ധതിക്ക് രൂപം നൽകും. പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം: പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. 2026 ഓഗസ്റ്റ് 31-നകം കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2026 നവംബർ 30 വരെ നീട്ടി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
ഗവർണർ സ്ഥലത്തില്ലാത്തതിനാലാണ് പുതിയ മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം വൈകുന്നതെന്നും ലിസ്റ്റ് രാജ്ഭവന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചത് രാജ്ഭവന്റെ നിർദ്ദേശപ്രകാരമാണെന്നും വേദിയിൽ വെച്ചാണ് താൻ ഇത് അറിഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.








