ചെന്നൈ : കാവേരി നദിക്ക് കുറുകെ മേക്കേദാട്ടുവിൽ അണക്കെട്ട് നിർമ്മിക്കാനുള്ള കർണാടക സർക്കാരിന്റെ പദ്ധതിയിൽ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. അണക്കെട്ട് പദ്ധതിയുടെ വിശദമായ പദ്ധതിരേഖ അടിയന്തരമായി തള്ളിക്കളയണമെന്ന് വിജയ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മോദിയുമായി ബുധനാഴ്ച ന്യൂഡൽഹിയിൽ നടത്താനിരിക്കുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഈ കത്ത്.
കർണാടക സർക്കാർ പദ്ധതി പ്രദേശത്ത് ‘ഭൂമി പൂജ’ നടത്താൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ കർഷകർക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് വിജയ് കത്തിൽ വ്യക്തമാക്കി. തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് 67.16 ടി.എം.സി സംഭരണശേഷിയുള്ള കൂറ്റൻ അണക്കെട്ട് നിർമ്മിക്കാനാണ് കർണാടകയുടെ നീക്കം. ഇത് തമിഴ്‌നാട്ടിലേക്ക് സ്വാഭാവികമായി ഒഴുകിയെത്തേണ്ട വെള്ളം തടയാൻ കാരണമാകും. ഈ സാഹചര്യത്തിലാണ് പദ്ധതി തടയണമെന്ന് ആവശ്യപ്പെട്ട് വിജയ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. കേന്ദ്ര ജലശക്തി മന്ത്രാലയത്തിനും സെൻട്രൽ വാട്ടർ കമ്മീഷനും കർണാടകയുടെ അപേക്ഷ തള്ളാൻ കർശന നിർദ്ദേശം നൽകണമെന്നാണ് കത്തിലൂടെ വിജയ് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരിക്കുന്നത്.









