ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കുവെച്ച ഒരു വിചിത്രമായ മോഷണക്കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. രണ്ടരക്കോടി രൂപ വിലമതിക്കുന്ന ആഡംബര കാറിൽ വന്ന് കേവലം 45 രൂപ മാത്രം വിലയുള്ള ഒരു പൂച്ചട്ടി മോഷ്ടിച്ച സംഭവത്തെയാണ് അദ്ദേഹം ഒരു “പുത്തൻ തരം മോഷണ മാതൃക” എന്ന് വിശേഷിപ്പിച്ചത്.
നഗരസൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി വെച്ചിരുന്ന പൂച്ചട്ടിയാണ് ഒരാൾ മോഷ്ടിച്ചത്. ഇയാൾ ഇതിനായി ഉപയോഗിച്ച കാറിന് ഏകദേശം രണ്ടരക്കോടി രൂപയോളം വിലയുണ്ടായിരുന്നു എന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി മുഖ്യമന്ത്രി പറഞ്ഞു. 45 രൂപ മാത്രം വിലയുള്ള പൂച്ചട്ടി മോഷ്ടിക്കാൻ രണ്ടരക്കോടി രൂപയുടെ കാറിൽ വന്നത് തികച്ചും വിചിത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ കാറിൽ പൂച്ചട്ടി മോഷ്ടിക്കാൻ വന്ന ഇന്ധനത്തിന്റെ വില പോലും ഇതിലും കൂടുതലായിരിക്കും എന്ന് അദ്ദേഹം പരിഹസിച്ചു.
ഇപ്പോൾ എല്ലാ സ്ഥലങ്ങളിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, അധികൃതർ ഇതിലെ ദൃശ്യങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സർക്കാർ സ്വത്തുകൾ നശിപ്പിക്കുന്നവർക്കോ മോഷ്ടിക്കുന്നവർക്കോ എതിരെ കർശന നടപടി ഉണ്ടാകും. ഇത്തരത്തിൽ സർക്കാർ സ്വത്തുകൾ നശിപ്പിക്കുന്നതിന് പകരം, സ്വന്തമായി പൂച്ചട്ടികൾ വാങ്ങി നഗരം മനോഹരമാക്കാൻ ജനങ്ങൾ മുൻകൈ എടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.










