തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ ഇഡി പരിശോധനയ്ക്ക് പിന്നാലെ തലസ്ഥാനത്തുണ്ടായ കനത്ത സംഘർഷത്തിൽ ഇടപെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിയോട് ഗവർണർ വിശദീകരണം തേടി. കേന്ദ്ര ഏജൻസിക്ക് നേരെ സിപിഎം പ്രവർത്തകർ നടത്തിയ അക്രമത്തിൽ സംസ്ഥാന പൊലീസിന് കടുത്ത വീഴ്ച പറ്റിയെന്ന ആക്ഷേപങ്ങൾക്കിടയിലാണ് ഗവർണറുടെ ഈ നടപടി. തുടർന്ന് ഡിജിപി ഫോണിലൂടെ ഗവർണറോട് കാര്യങ്ങൾ വിശദീകരിച്ചു.
അതേസമയം, ഇഡി ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും കല്ലും വടികളും ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഷഹീൻ, മനോജ്, ജീവൻ, ശ്രീജിത്ത്, നിതിൻരാജ് എന്നിവരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും വിശദീകരണം തേടിയിട്ടുണ്ട്.








