ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യമുയർത്തി ദേശീയ തലത്തിൽ വീണ്ടും രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും നാഷണൽ കോണ്‍ഫറൻസും. ഡൽഹിയിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ് ലഭിച്ചില്ലെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കണ്ട് വൈറ്റ് ഹൗസിന് മുന്നിൽ ധർണ നടത്തേണ്ടി വരുമോ എന്ന് ഒമർ അബ്ദുള്ള അടുത്തിടെ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. വിഷയത്തിൽ ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിദേശ ഇടപെടൽ സൂചനകൾക്കെതിരെ ശക്തമായ നിയമ-രാഷ്ട്രീയ പ്രതിരോധമാണ് ബിജെപി ഉയർത്തുന്നത്.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മൂന്നാം കക്ഷിയുടെ ഇടപടൽ ഒരുതരത്തിലും അനുവദിക്കില്ലെന്ന ദൃഢ നിലപാടിലാണ് കേന്ദ്രം. മുൻപ് ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിയുടെ സമയത്തും കശ്മീർ വിഷയത്തിലും മധ്യസ്ഥത വഹിക്കാമെന്ന യുഎസ് നിർദ്ദേശം ഇന്ത്യ തള്ളിക്കളഞ്ഞത് വ്യക്തമായ ഉദാഹരണമാണ്. നയതന്ത്രപരമായി ഇന്ത്യ നടത്തുന്ന ഉറച്ച നീക്കങ്ങളെയും പരമാധികാരത്തെയും തരംതാഴ്ത്താനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു.
അതേസമയം, കുതിരക്കച്ചവട ആരോപണങ്ങൾ ഉന്നയിച്ചതിന് ഒമർ അബ്ദുള്ളയ്‌ക്കെതിരെ 100 കോടി രൂപയുടെ അപമാനനഷ്ടക്കേസുമായി മുന്നോട്ടുപോകാനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. രാഷ്ട്രീയ നേട്ടങ്ങൾക്കായി വിദേശ രാജ്യങ്ങളുടെ പേര് വലിച്ചിഴച്ച് വ്യാജ പ്രചാരണം നടത്താനും നവമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്താനുമുള്ള ശ്രമങ്ങൾ ദീർഘകാല അടിസ്ഥാനത്തിൽ രാജ്യത്തിന്റെ ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് നയതന്ത്ര വിദഗ്ദ്ധരും നിരീക്ഷിക്കുന്നു. ജമ്മു കശ്മീരിന് അനുയോജ്യമായ സമയത്ത് സംസ്ഥാന പദവി നൽകുമെന്ന കേന്ദ്രത്തിന്റെ വാഗ്ദാനം നിലനിൽക്കെ, പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും അനാവശ്യ പ്രകോപനങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്.










