ന്യൂഡൽഹി: സിന്ധു നദി ജലകരാറിന്റെ പേരിൽ അന്താരാഷ്ട്ര വേദികളിൽ ഭാരതത്തിനെതിരെ നിരന്തരം വ്യാജപ്രചാരണങ്ങളും വിമർശനങ്ങളും ഉന്നയിക്കുന്ന പാകിസ്താന്, കടുത്ത പ്രകോപനങ്ങൾക്കിടയിലും കൃത്യമായ മാനുഷിക പരിഗണനയും സുരക്ഷാ മുന്നറിയിപ്പും നൽകി ഭാരതം. ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിന്റെ സ്പിൽവേ ഗേറ്റുകൾ തുറന്നതിനെ തുടർന്ന് ചെനാബ് നദിയിൽ പ്രളയസാധ്യതയെന്ന് ഭാരതം ഇസ്ലാമാബാദിന് ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി.
മൺസൂണിന് മുന്നോടിയായി അണക്കെട്ടിലെ ചെളി നീക്കം ചെയ്യുന്നതിനാണ് സലാൽ ഡാമിന്റെ ഗേറ്റുകൾ തുറന്നത്. ഇതിനെ തുടർന്ന് അതിർത്തി കടന്ന് പാകിസ്താനിലേക്ക് ഒഴുകുന്ന ചെനാബ് നദിയിലെ ജലനിരപ്പ് രണ്ട് മുതൽ മൂന്ന് മീറ്റർ വരെ പെട്ടെന്ന് ഉയർന്നേക്കാമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഭാരതത്തിൽ നിന്നുള്ള കൃത്യമായ സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ദുരന്തനിവാരണ സേനകളെ സജ്ജമാക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയും, ജലകരാർ ലംഘിച്ചുകൊണ്ട് ഭാരതം വെള്ളത്തെ ആയുധമാക്കുകയാണെന്ന് പാകിസ്താൻ അന്താരാഷ്ട്ര തലത്തിൽ ആരോപിക്കുകയും ചെയ്യുന്ന സമയത്താണ് ഭാരതത്തിന്റെ ഈ മാതൃകാപരമായ നീക്കം. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ സത്‌ലജ് നദിയിലെ പ്രളയസാധ്യത മുൻകൂട്ടി അറിയിച്ചുകൊണ്ട് പതിനായിരക്കണക്കിന് പാക് പൗരന്മാരുടെ ജീവൻ രക്ഷിക്കാൻ ഭാരതം സഹായിച്ചിരുന്നു.
അയൽരാജ്യത്തിന്റെ ശത്രുതാപരമായ നിലപാടുകൾക്കും കുപ്രചാരണങ്ങൾക്കും മുൻപിൽ വിട്ടുവീഴ്ചയില്ലാത്ത ദേശീയ സുരക്ഷ ഉറപ്പാക്കുമ്പോഴും, ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവൻ അപകടത്തിലാകാതിരിക്കാൻ ഭാരതം കാണിക്കുന്ന ഈ ഉത്തരവാദിത്തബോധം ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടുകയാണ്.











